ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പ്രകൃതി ക്ഷോഭങ്ങൾ വീണ്ടും ആശങ്ക പരത്തുന്നു. ഒരാഴ്ചയ്‌ക്കിടെ രണ്ടാം തവണയും കനത്ത ഹിമപാതമാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീർത്ഥാടന കാലം അവസാനിക്കാറാകുന്ന ഘട്ടത്തിൽ വിവിധ മേഖലയിൽ മലയിടിച്ചിലിനു പുറമേയാണ് ഹിമപാതവും പതിവാകു ന്നത്. കേദാർനാഥ് പരിസര പ്രദേശങ്ങളിലാണ് രണ്ടു തവണയും ഹിമപാതം സംഭവിച്ചിരി ക്കുന്നത്.
ഇന്ന് പുലർച്ചെ കേദാർനാഥ് ക്ഷേത്രത്തിന് തൊട്ടുമുകളിലുള്ള ഹിമാലയൻ മലനിരയിലെ മഞ്ഞുമലയാണ് ഇടിഞ്ഞത്. ക്ഷേത്രത്തിന് ഏതാനും മീറ്ററുകൾ മാത്രം മുകളിലെ മഞ്ഞുമലയാണ് ഇടിഞ്ഞത്. താഴെയ്‌ക്കു അതിവേഗം മഞ്ഞുമലകൾ ഇടിഞ്ഞു വരുന്ന ദൃശ്യങ്ങൾ ക്ഷേത്ര പരിസരത്തുള്ളവരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. മഞ്ഞുപാളികൾ വഴിമാറി അഗാധ ഗർത്തത്തിലേയ്‌ക്ക് പതിച്ചതിനാൽ വലിയ ദുരന്തമാണ് ഒഴിവായതെന്നും രുദ്രപ്രയാഗ് ജില്ലാഭരണകൂടം അറിയിച്ചു.
കഴിഞ്ഞയാഴ്ചയാണ് രുദ്രപയാഗിലെ ഛോരാബാരി മേഖലയിലെ ഹിമാപാളികൾ താഴേയ്‌ക്ക് പതിച്ചത്. കേദാർപരിസരത്തു നിന്ന് തെക്ക് മാറി കേവലം ആറു കിലോമീറ്റർ മാത്രം ദൂരത്തിലാണ് ഹിമാപാതം ഉണ്ടായത്. വിവിധ മേഖലകളിൽ ഹിമാപതവും മലയിടിച്ചിലും പതിവായതിനാൽ ദേശീയ ദുരന്തനിവാരണ സേനയെ ഉത്തരാഖണ്ഡിലേയ്‌ക്ക് നിയോഗിച്ചിരിക്കുകയാണ്.
Comments