വാഷിംഗ്ടൺ: യുക്രെയ്‌നിലെ പ്രവിശ്യകളെ ലയിപ്പിച്ച വിഷയത്തിൽ പുടിന് മറുപടിയുമായി ജോ ബൈഡൻ. ലയന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചുകൊണ്ട് റഷ്യൻ പ്രസിഡന്റ് പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റ് ഉപരോധം ശക്തമാക്കുമെന്ന മറുപടി നൽകിയത്.
ജനഹിത പരിശോധനയിലൂടെ റഷ്യൻ ഫെഡറേഷനിൽ നാല് പ്രവിശ്യകളെ ലയിപ്പിച്ച തെന്നാണ് പുടിൻ ആവർത്തിച്ചത്. ജനങ്ങളുടെ താൽപ്പര്യമാണിതെന്നും തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് പുടിൻ രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡൻ മുന്നറിയിപ്പ് നൽകിയത്.
പുടിന്റെ ക്രൂരത ലോകം മുഴുവൻ കാണുകയാണ്. ഇത്തരം ഭീഷണി കണ്ട് അമേരിക്കയോ സഖ്യരാജ്യങ്ങളോ ഭയക്കില്ലെന്ന് മനസ്സിലാക്കണം. സ്വയം പ്രതിരോധത്തിലേയ്‌ക്കും വിഷമ സന്ധിയിലേയ്‌ക്കും നീങ്ങുന്നു എന്നതിന്റെ ലക്ഷണമാണ് പുടിന്റെ വാക്കുകളിൽ നിഴലിക്കുന്നത്. അന്താരാഷ്‌ട്ര സമൂഹം ഇതിന് ശക്തമായ പ്രതിരോധം തീർക്കുക തന്നെ ചെയ്യുമെന്നും ബൈഡൻ പറഞ്ഞു.
സ്വന്തം അയൽരാജ്യത്തിന്റെ ഭൂമി സൈനിക ബലത്താൽ നേടിയെടുക്കുന്നത് ഭീരുത്വമാണ്. ശക്തമായ ഉപരോധമാണ് റഷ്യയെ കാത്തിരിക്കുന്നതെന്നും ബൈഡൻ പറഞ്ഞു.
Comments