എറണാകുളം: പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരായ ഭീകരവാദ കേസിൽ എൻ.ഐ.എയുമായി സഹകരിക്കാതെ കേരള പോലീസ്. പോപ്പുലർ ഫ്രണ്ടുകാരുടെ സ്വത്ത് വിവരങ്ങൾ ശേഖരിക്കാൻ നിർദ്ദേശം നൽകിയെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിച്ചില്ലെന്നാണ് പോലീസിന്റെ മറുപടി. ഇതോടെ റവന്യൂ വകുപ്പിനെ സമീപിച്ചിരിക്കുകയാണ് എൻ.ഐ.എ യും ഇ.ഡിയും
രാജ്യവിരുദ്ധ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളേയും ഭീകരരേയും കണ്ടെത്തി വേരറുക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്ന ലക്ഷ്യത്തോടെയാണ് എൻഐഎയും എൻഫോഴ്‌സ്‌മെന്റും നീങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് മുഴുവൻ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും മുൻപ് കേസിൽ പ്രതികളായവരുടേയും സ്വത്ത് വിവരങ്ങൾ ശേഖരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയത്. എന്നാൽ ഒരാഴ്ചയോളമായിട്ടും കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് നൽകിയത്. നേരത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ കണ്ടെത്താൻ നിർദ്ദേശം നൽകിയപ്പോഴും സമാനമായ മറുപടിയായിരുന്നു പോലീസ് നൽകിയത്.
ഇതോടെ റവന്യൂ വകുപ്പിന്റെ സഹായം തേടിയിരിക്കുകയാണ് കേന്ദ്ര ഏജൻസികൾ. കണ്ണൂർ ജില്ലയിൽ വിവിധ നേതാക്കളുടെ വിവരങ്ങൾ നേരത്തെ നൽകി നിരീക്ഷിക്കാൻ ആവശ്യപ്പെട്ടപ്പോഴും തണുത്ത പ്രതികരണമായിരുന്നു പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതാണ് യഥാർത്ഥത്തിൽ കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലയിൽ ഭീകരവാദ പ്രവർത്തനങ്ങൾ വർദ്ധിക്കാൻ കാരണമായത്. ഓരോ വ്യക്തികളുടേയും സ്വത്തുക്കൾ, ബാങ്ക് ഇടപാടുകൾ, വാഹനങ്ങൾ എന്നിവ സംബന്ധിച്ച് വിശദമായ റിപ്പോർട്ടാണ് അന്വേഷണ ഏജൻസികൾ തേടിയിരിക്കുന്നത്. ഈ റിപ്പോർട്ട് ലഭിക്കുന്നതോടെ സ്വത്ത് കണ്ടുകെട്ടലിലേക്ക് കടക്കാനാണ് സാധ്യത.
Comments