ദുബായ്: പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ അറ്റ്ലസ് രാമചന്ദ്രന് കൊറോണ സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ കൊറോണ പരിശോധനയിലാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ദുബായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. സംസ്കാരം കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കുമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അറിയിച്ചു.
ഏറെനാളായി വാർദ്ധക്യസഹജമായ അസുഖങ്ങൾ അദ്ദേഹത്തെ ബാധിച്ചിരുന്നു. പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ബർ ദുബായിലെ വസതിയിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് എൺപതാം പിറന്നാൾ ആഘോഷിച്ചത്. തൃശൂർ മുല്ലശ്ശേരി മധുക്കര സ്വദേശിയായ അദ്ദേഹം ബാങ്ക് ജീവനക്കാരനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് വിവിധ ബിസിനസുകളിലേക്ക് തിരിയുകയായിരുന്നു. ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യവാചകത്തിലൂടെ അദ്ദേഹം കേരളത്തിലെ ജനങ്ങൾക്കിടയിലും ഏറെ പ്രശസ്തി നേടി.
ഹെൽത്ത് കെയർ, റിയൽ എസ്റ്റേറ്റ്, ചലച്ചിത്ര നിർമ്മാണ മേഖലകളിൽ നിക്ഷേപം നടത്തി. വൈശാലി, വാസ്തുഹാര, ധനം, സുകൃതം തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. അറബിക്കഥ, മലബാർ വെഡ്ഡിങ്, 2 ഹരിഹർ നഗർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യ ആരോപണത്തിന്റെ പേരിൽ 2015ൽ ദുബായിൽ തടവിലായ അദ്ദേഹം 2018ലാണ് ജയിൽ മോചിതനായത്.
Comments