ഔറംഗബാദ്: രാജ്യത്തുടനീളമുള്ള 200 റെയിൽവേ സ്റ്റേഷനുകളിൽ അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നറിയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇതോടെ റെയിൽവേ സ്‌റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്രയിലെ ഔറംഗബാദ് റെയിൽവേ സ്റ്റേഷനിൽ കോച്ച് മെയ്ന്റനൻസ് ഫാക്ടറിയുടെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ 47 റെയിൽവേ സ്റ്റേഷനുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായെന്നും 32 സ്റ്റേഷനുകളിൽ ജോലികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ റെയിൽവേ സ്റ്റേഷനുകൾ അടിമുടി മാറുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
200 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാനുള്ള മാസ്റ്റർ പ്ലാൻ കേന്ദ്ര സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. സ്റ്റേഷനുകളിൽ പ്രത്യേകസ്ഥലം (overhead space) ഒരുക്കും. കാത്തിരിപ്പ് കേന്ദ്രങ്ങളും വിശ്രമമുറികളും ഫുഡ് കോർട്ടുകളും ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും ലോകോത്തര നിലവാരത്തോടെ സജ്ജമാക്കും. കുട്ടികൾക്ക് വിനോദത്തിനായുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. പ്രാദേശിക ഉൽപ്പന്നങ്ങൾ വിൽപ്പന നടത്താനുള്ള ‘പ്ലാറ്റ്‌ഫോമായി’ റെയിൽവേ സ്റ്റേഷനുകൾ മാറുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
വന്ദേ ഭാരത് ട്രെയിനുകളുടെ നിർമ്മാണത്തിൽ മഹാരാഷ്‌ട്രയിലെ മറാത്ത് വാഡ മേഖലയുടെ സംഭാവനയെക്കുറിച്ചും കേന്ദ്രമന്ത്രി വാചാലനായി. ഭാവിയിൽ രാജ്യത്ത് 400 ‘വന്ദേ ഭാരത്’ ട്രെയിനുകൾ ഉണ്ടാകും. ഇതിൽ 100 ട്രെയിനുകൾ ലാത്തൂരിലെ കോച്ച് ഫാക്ടറിയിൽ നിർമ്മിക്കും. ഇതിനാവശ്യമായ മാറ്റങ്ങളും സജ്ജീകരണങ്ങളും ഫാക്ടറിയിൽ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments