ന്യൂഡൽഹി; ഹിസ്ബുൽ മുജാഹിദീൻ ഭീകരസംഘടനയിലെ അംഗം ഇംതിയാസ് അഹമ്മദ് കണ്ഡുവിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം. കശ്മീർ താഴ്വരയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ യുവാക്കളെ പ്രചോദിപ്പിച്ചതിനും പരിശീലനം നൽകിയതിനും ഭീകരനെതിരെ തെളിവുകൾ കണ്ടെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇംതിയാസ് അഹമ്മദ് കണ്ഡുവിനെ ഭീകരനായി പ്രഖ്യാപിച്ചത്. ഇയാൾക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്തിട്ടുണ്ട്.
ജമ്മുകശ്മീരിലെ സോപോർ സ്വദേശിയായ കണ്ഡു നിലവിൽ നിലവിൽ പാകിസ്താനിൽ താമസിച്ചാണ് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഭീകരർക്കുള്ള സാമ്പത്തികം കൈകാര്യം ചെയ്യൽ, തീവ്രവാദികൾക്ക് ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കൽ, മയക്കുമരുന്ന് കള്ളക്കടത്ത് തുടങ്ങിയവയിലും ഭീകരന് പങ്കുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ഭീകരൻ സുരക്ഷാസേനയ്‌ക്കും സാധാരണക്കാർക്കും എതിരായ ആക്രമങ്ങൾ ഏകോപിപ്പിക്കുകയും നിരവധി പേർ കൊല്ലപ്പെട്ട ആക്രമണങ്ങളുടെ ആസൂത്രകനായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ ഏകോപിപ്പിക്കൽ, സുരക്ഷാ സേനാംഗങ്ങളുടെയും സാധാരണക്കാരുടെയും കൊലപാതകം തുടങ്ങിയ കുറ്റവും ഹിസ്ബ്-ഉൽ-മുജാഹിദീൻ അംഗത്തിനെതിരെ ചുമത്തിയിട്ടുണ്ട്. 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ടിലെ സെക്ഷൻ 35-ലെ ഉപവകുപ്പ് (1)ലെ ക്ലോസ് (എ) പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചത്.
Comments