ശ്രീനഗർ: കശ്മീരിൽ തീവ്രവാദത്തെ തുടച്ചു നീക്കി കർശനമായ സുരക്ഷയൊരുക്കാൻ നിർദ്ദേശം നൽകി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹപ്രകാരമുള്ള സമ്പന്നവും സമാധാനപൂർണമായ കശ്മീർ യാഥാർഥ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ കശ്മീരിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ചേർന്ന യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് തീവ്രവാദത്തോടുള്ള ഭയം ഇല്ലാതാക്കാൻ സുരക്ഷാ ഗ്രിഡ് ശക്തിപ്പെടുത്താനാണ് നിർദ്ദേശം. തീവ്രവാദത്തെ ചെറുക്കാൻ വിവിധതരത്തിലുള്ള അജണ്ടകൾ നടപ്പിലാക്കുന്നതിനായുള്ള പദ്ധതികൾ യോഗത്തിൽ തീരുമാനിച്ചു. അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കരസേന, കേന്ദ്ര സായുധ പോലീസ് സേന, സർക്കാരിലെ മറ്റു മുതിർന്ന ഉദ്യോഗസ്ഥർ, കശ്മീർ പോലീസ് തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
ജമ്മു കശ്മീരിലെ തെരുവുകളിൽ നടക്കുന്ന അക്രമ സംഭവങ്ങളെ ഇല്ലാതാക്കി നിയമ നിർമ്മാണം പുനഃസ്ഥാപിച്ച ഭരണകൂടത്തിന്റെ മികവിനെ അദ്ദേഹം അഭിനന്ദിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യം മുഴുവനും നടത്തിയ ഹർ ഘർ തിരംഗ ക്യാമ്പയിൻ വൻ സ്വീകാര്യതയാണ് നേടിയത്. സൈന്യവും, പോലീസും സംയുകതമായി ചേർന്ന് തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പ്രിവൻഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ വിവരങ്ങൾ തേടിയ അമിത് ഷാ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ നിലവാരമുള്ളതും ശക്തവുമായ അന്വേഷണം നടത്തണമെന്ന് സൂചിപ്പിച്ചു. സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന തീവ്രവാദ പ്രവർത്തനത്തെ സഹായിക്കുന്നവരെ ഉൾപ്പെടെ തുടച്ചു നീക്കാനുള്ള പ്രവർത്തനം നടത്തണമെന്നും അമിത് ഷാ നിർദ്ദേശിച്ചു.
Comments