പാലക്കാട്: വിനോദയാത്രയ്ക്കിടെയുണ്ടായ അപകടത്തിന് കാരണം അമിതവേഗതയെന്നതിനുള്ള തെളിവുകൾ പുറത്ത്. അപകടസമയത്ത് 97.5 കിലോ മീറ്റർ വേഗതയിലായിരുന്നു ബസ് സഞ്ചരിച്ചിരുന്നത്. ബസിന്റെ ജിപിഎസ് വിവരങ്ങളിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചത്.
അമിത വേഗമാണ് ബസ് അപകടത്തിൽപ്പെടാൻ കാരണമെന്നാണ് ദൃക്സാക്ഷികളും ബസിലുണ്ടായിരുന്ന കുട്ടികളും മൊഴി നൽകിയിരുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് ജിപിഎസ് വിവരങ്ങൾ. ബസിന്റെ വേഗം കൂടിയപ്പോൾ കുറയ്ക്കാൻ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരിചയ സമ്പന്നനായ ഡ്രൈവറാണ് താനെന്നും പേടിക്കേണ്ടെന്നുമായിരുന്നു ഡ്രൈവർ നൽകിയ മറുപടി. ഇതിന് നിമിഷങ്ങൾക്ക് ശേഷമാണ് കെഎസ്ആർടിസിയിൽ ഇടിച്ച് ബസ് അപകടത്തിൽപ്പെട്ടത്.
മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു അപകടത്തിൽപ്പെട്ടത്. ഊട്ടിയിലേക്കായിരുന്നു ഇവരുടെ വിനോദയാത്ര. യാത്ര പുറപ്പെടുമ്പോൾ തന്നെ ഡ്രൈവർ ക്ഷീണിതനായിരുന്നു എന്നാണ് രക്ഷിതാക്കൾ പറയുന്നത്. വേളാങ്കണ്ണിയാത്രയ്ക്ക് ശേഷമായിരുന്നു ഡ്രൈവർ എത്തിയത് എന്നും രക്ഷിതാക്കൾ പറയുന്നു. ക്ഷീണിതനായതിനാൽ സൂക്ഷിച്ച് പോകണമെന്ന് രക്ഷിതാക്കൾ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
Comments