തിരുവനന്തപുരം: ഭർത്താവുമായി അകന്നു കഴിയുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡിസിസി അംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി. തിരുവനന്തപുരം ഡിസിസി അംഗം വേട്ടമുക്ക് മധുവിനെയാണ് പുറത്താക്കിയത്. കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു.
പീഡിപ്പിക്കാൻ ശ്രമം നടത്തിയതിന് പിന്നാലെ യുവതി പാർട്ടിയ്‌ക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടി സ്വീകരിച്ചിരുന്നില്ല. സംഭവത്തിൽ പോലീസ് കേസ് എടുത്തതോടെ പാർട്ടി നടപടി സ്വീകരിച്ചില്ലെന്നകാര്യം വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മധുവിനെ പുറത്താക്കിയത്.
യുവതിയുടെ പരാതിയിൽ പൂജപ്പുര പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്. ആറ് മാസം മുൻപ് യുവതിയെ മധു സാമ്പത്തികമായി സഹായിച്ചിരുന്നു. ഇത് മുതലെടുത്തായിരുന്നു ഇയാളുടെ പീഡന ശ്രമം. സഹായിച്ചതിന് പിന്നാലെ അശ്ലീല ചുവയോടെ ഇയാൾ സംസാരിച്ചിരുന്നതായും ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതായും യുവതി വെളിപ്പെടുത്തിയിരുന്നു. മധുവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.
Comments