ഉജ്ജയിനി: ഉജ്ജയിനി സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒക്ടോബർ 11ന് മഹാകാലേശ്വര ക്ഷേത്ര ഇടനാഴി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം വന്നിറങ്ങുന്ന ഹെലിപാഡിന്റെ സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി ഹെലിപ്പാടിന്റെ വിസ്താരം വർദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഭോപ്പാലിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള മഹാകാലേശ്വര ക്ഷേത്ര ഇടനാഴിയുൾപ്പെടെ നിരവധി വികസന പദ്ധതിയുടെ ആദ്യഘട്ട ഉദ്‌ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും.
ക്ഷേത്ര ഇടനാഴി വികസനത്തിനായി 856 കോടി രൂപയാണ് ആകെ ചിലവ്. ഒന്നിലധികം ഹെലിപാഡുകളാണ് പ്രധാനമന്ത്രിക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പോലീസ് ലൈൻ ക്യാമ്പസിൽ സജ്ജീകരിച്ച ഹെലിപ്പാടിന് സമീപം എക്‌സ്‌കവേറ്ററുകൾ ഉപയോഗിച്ച് മണ്ണ് നിരപ്പാക്കി. ഇൻഡോർ വിമാനത്താവളത്തിൽ ഇറങ്ങുന്ന മോദി ഒക്ടോബർ 11ന് വൈകിട്ടോടെ ഹെലികോപ്റ്റർ മാർഗം ഉജ്ജയിനിൽ എത്തിച്ചേരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനവ്യൂഹ അകമ്പടിയോടെയാണ് അദ്ദേഹം മഹാകാലേശ്വര ക്ഷേത്ര പരിസരത്തേക്ക് പോവുക. അദ്ദേഹത്തോടൊപ്പം മുഖ്യമന്ത്രി, ഗവർണർ തുടങ്ങിയവരും എത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. രാജ്യത്തെ 12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് മഹാകാലേശ്വര ക്ഷേത്രം. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഉത്സവ സമാനമായ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. നഗരം മുഴുവനും ദീപങ്ങളാൽ അണിയിച്ചൊരുക്കുകയും, വിവിധ വർണ്ണത്തിലുള്ള പതാകകൾ ഇരുവശത്തുയർത്തും. ഇടനാഴികയ്‌ക്ക് അഭിമുഖമായി ഹരി ഫടക് മേൽപ്പാലം അലങ്കാര ലൈറ്റുകളാൽ അണിയിച്ചൊരുക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ പ്രദേശവാസികളാണ് ഏറ്റെടുത്തിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ മഹാകാലേശ്വര ക്ഷേത്ര സന്ദർശനത്തിന് മുന്നോടിയായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന നടത്തുകയും മറ്റ് സുരക്ഷ സവിധാനങ്ങൾ നേരിട്ട് പരിശോധിക്കുകയും ചെയ്തു. തുടർന്ന് മഹാകൽ കി സവാരി’യിലും അദ്ദേഹം പങ്കെടുത്തു. 900 മീറ്ററിലധികം നീളത്തിലാണ് പുതിയ ഇടനാഴിക പൂർത്തിയാക്കിയിരിക്കുന്നത്. ത്രിശൂലങ്ങളും മുഖത്ത് ശിവന്റെ മുദ്രകളാൽ അലങ്കരിച്ച 108 മണൽക്കല്ലുകൾ. ഭഗവാന്റെ വിവിധ തരത്തിലുള്ള ശില്പങ്ങളും ചുവർ ചിത്രങ്ങളും ഇരുവശങ്ങളിലായി ഒരുക്കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സമൂഹമദ്ധ്യമങ്ങളിൽ ജയ് ശ്രീ മഹാകാൽ എന്നെഴുതിയ സന്ദേശം ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. അദ്ദേഹം രണ്ടു മണിക്കൂറിലധികം സമയം ഉജ്ജയിനിൽ ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ഭുപേന്ദ്ര സിംഗ് സൂചിപ്പിച്ചു. മോദി മഹാകാലേശ്വരന്റെ വലിയ ഭക്തനാണ്. ഇടനാഴിയുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം കാർത്തിക മേള മൈതാനത്ത് ഒരുക്കുന്ന മഹാറാലിയിൽ പങ്കെടുക്കുമെന്നും അറിയിച്ചു.
Comments