ന്യൂഡൽഹി : ആത്മനിർഭർ ഭാരതിലൂടെ മുന്നേറുന്ന ഇന്ത്യൻ വ്യോമസേന ഇനി ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലും സ്വയം പര്യാപ്തരാകുന്നു. വിവിധ തരത്തിലുള്ള മിസൈലുകളും മറ്റ് ആയുധങ്ങളും വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമായി വെപൺ സിസ്റ്റം ബ്രാഞ്ച് എന്ന പേരിലാണ് സംവിധാനം ഒരുങ്ങുന്നത്. നാല് വിഭാഗങ്ങൾക്കായി പ്രത്യേക നിയന്ത്രണ സംവിധാനമാണ് ഒരുങ്ങുന്നത്. ഭൂതല മിസൈലുകൾ, ഭൂതല-ആകാശ പ്രതിരോധ മിസൈലുകൾ, വൈമാനികരില്ലാത്ത വിമാനങ്ങൾ, വിമാനങ്ങളിലെ ആയുധ ഉപയോഗം നിയന്ത്രിക്കുന്ന സംവിധാനം ഇവയാണ് ഇനി സ്വതന്ത്രമായി പ്രവർത്തിക്കുക.
‘ ഇന്ത്യൻ വ്യോമസേനയ്‌ക്ക് സ്വന്തമായി വെപൺ സിസ്റ്റം ബ്രാഞ്ച് സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനുമുള്ള അനുമതി കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന വിവരം സസന്തോഷം അറയിക്കുന്നു. ഇന്ത്യൻ വ്യോമസേന പ്രതിദിനം ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളാണ് സ്വന്തമാക്കികൊണ്ടിരിക്കുന്നത്. വിമാനങ്ങൾക്കൊപ്പം തന്നെ ഏറ്റവും മികച്ച മിസൈലുകളും വ്യോമസേനയ്‌ക്ക് ആവശ്യമുണ്ട്. ഇത്തരം അടിയന്തിര സാഹചര്യങ്ങൾ ഇനി സ്വയം കൈകാര്യം ചെയ്യാനുമാകും.’ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗദ്ധരി അറിയിച്ചു.
കേന്ദ്രസർക്കാരാണ് പ്രതിരോധ വകുപ്പുമായി ബന്ധപ്പെടുത്തി വ്യോമസേനയ്‌ക്ക് പ്രത്യേകം ആയുധ സജ്ജീകരണ സംവിധാനത്തിന് അനുമതി നൽകിയത്. ഇതോടെ വിവിധ ആയുധങ്ങൾ വ്യോമസേനയ്‌ക്ക് നേരിട്ട് വാങ്ങാനും ഉപയോഗിക്കാനും സാധിക്കും. നാല് ബ്രാഞ്ചുകളുടേയും ആയുധ-സാങ്കേതിക ഉപകരണങ്ങളുടെ നിയന്ത്രണം ഒരു കേന്ദ്രത്തിൽ നിന്ന് നടക്കും. ഉദ്ദേശം 3400 കോടി രൂപ വൈമാനികരുടെ പരിശീലന മേഖലയിൽ ലാഭിക്കാൻ സാധിക്കുമെന്നും വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗദ്ധരി അറിയിച്ചു.
Comments