ടെഹ്റാൻ: ഹിജാബ് വിരുദ്ധ പ്രതിഷേധകാർക്ക് നേരെയുള്ള അടിച്ചമർത്തൽ തുടർന്ന് ഇറാൻ. വെടിവെയ്പ്പ് നടത്തിയാണ് തെുവിലിറങ്ങിയ പ്രതിഷേധക്കാരെ ഭയപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ഹിജാബ് ഉപേക്ഷിക്കാൻ സമൂഹമാദ്ധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത 16 കാരിയായ ഗായിക കൊല്ലപ്പെട്ടിരുന്നു. നിക ഷകരാമി എന്ന ഇൻസ്റ്റഗ്രാം താരത്തെ തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞ് അപകടമരണമെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുകയായിരുന്നു.
സ്ത്രീകളുടെ മൗലികാവകാശങ്ങൾക്ക് വേണ്ടി പോരാടാനും ഹിജാബ് ഉപേക്ഷിക്കാനും ആഹ്വാനം ചെയ്ത് പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ നിരന്തരം സ്റ്റോറികൾ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് ഇറാൻ ഭരണകൂടത്തെ ചൊടിപ്പിച്ചത്. പിന്നാലെ കുട്ടിയെ നിഷ്കരുണം കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ മരണം കൊലപാതകമാണെന്നതിനുള്ള തെളിവുകൾ പുറത്ത് വന്നതോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കാതെ ഇറാൻ ഭരണകൂടം നിർബന്ധിപ്പിച്ച് സംസ്കരിച്ചതായും കുടുംബം ആരോപിക്കുന്നുണ്ട്. 16 വയസുള്ള യൂട്യൂബറായ സറീന ഇസ്മയിലിനെയും ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ ഇറാനിയൻ സേന കൊലപ്പെടുത്തിയിരുന്നു.
ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളിൽ അണിനിരക്കുന്ന കുട്ടികൾക്ക് നേരെയും സുരക്ഷാസേന തോക്ക് ഉപയോഗിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. സക്വസിലെ ഒരു സ്കൂളിലെ രണ്ട് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും സുരക്ഷാ സേനയുടെ അടിച്ചമർത്തലിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.200 ലധികം പേർ ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടതെന്നാണ് വിവരം.
22 കാരിയായ മഹ്സ അമിനിയെ മതമൗലികവാദികൾ കൊലപ്പെടുത്തിയതിനെ തുടർന്നാണ് ഇറാനിയൻ വനിതകൾ ഹിജാബ് വിരുദ്ധ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധം ശക്തമായതോടെ താക്കീതുമായി പ്രസിഡന്റ് ഇബ്രാഹിം റെയ്സി രംഗത്തെത്തിയിരുന്നു.രാജ്യത്ത് അശാന്തി തരംഗമാണെന്നും കലാപമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയെയും സമാധാനത്തെയും കരുതി കലാപകാരികൾക്കെതിരെ നിർണ്ണായക നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
Comments