സിഡ്‌നി: ഇന്ത്യ-റഷ്യ ബന്ധത്തിനെ വിമർശിക്കുന്ന യൂറോപ്യൻ ഭരണാധികാരികൾക്ക് ചുട്ടമറുപടിയുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. അമേരിക്കയിൽ ഐക്യരാഷ്‌ട്രസഭാ സമ്മേളനത്തിലും അമേരിക്കയിലെ മാദ്ധ്യമ സമ്മേളനത്തിലും നൽകിയ മറുപടിയേക്കാൾ ശക്തമായ വാക്കുകളിലൂടെയാണ് വിദേശകാര്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്. അമേരിക്കയിലെ സന്ദർശനത്തിന്റെ തുടർച്ചയായി ഓസ്‌ട്രേലിയയിലെത്തിയതായിരുന്നു മന്ത്രി.
പതിറ്റാണ്ടുകളായി ഇന്ത്യയ്‌ക്ക് റഷ്യയുമായി ശക്തമായ നയതന്ത്രബന്ധമാണുള്ളത്. ഇന്ത്യയുടെ ഒരു താൽപ്പര്യത്തിനും റഷ്യ ഇന്നേ വരെ എതിര് നിന്നിട്ടില്ല. ഇന്ത്യയെ എല്ലാവരും അകറ്റി നിർത്തിയ കാലത്ത് ആയുധങ്ങളും പ്രതിരോധ സാങ്കേതിക വിദ്യയും നൽകിയത് റഷ്യമാത്രമാണ്. പടിഞ്ഞാറൻ രാജ്യങ്ങൾ എല്ലാം ഇന്ത്യയുടെ അടിയന്തിര ആവശ്യങ്ങൾ പോലും നിഷേധിച്ചപ്പോൾ സഹായത്തിന് റഷ്യ മാത്രമാണ് ഉണ്ടായിരുന്നതെന്ന് മറക്കരുത്. ഇന്ത്യ-റഷ്യാ വാണിജ്യ-പ്രതിരോധ ബന്ധം ശക്തമായി തുടരുമെന്നും ജയശങ്കർ പറഞ്ഞു.
പടിഞ്ഞാറൻ രാജ്യങ്ങൾ ഇന്ത്യയുടെ അതിർത്തിയിൽ ഒരു സൈനിക ആസ്ഥാനത്തിന് ശ്രമിക്കുകയാണ്. റഷ്യയാണ് അവരുടെ ലക്ഷ്യം. ഇന്ത്യയുമായുള്ള ബന്ധം എല്ലാ രാജ്യങ്ങൾ ക്കുമുണ്ട്. പാകിസ്താനോടുള്ള മൃദുസമീപനം ഏഷ്യയിൽ ചുവടുറപ്പിക്കാനാണ്. ഇതിന് ഇന്ത്യയുടെ അതിർത്തികളെ ദുർബലപെടുത്തി ഭീകരതയെ ന്യായീകരിക്കുന്ന നീക്കം കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നും ജയശങ്കർ പറഞ്ഞു.
അന്താരാഷ്‌ട്ര തലത്തിലെ രാഷ്‌ട്രീയമാറ്റങ്ങളെ നിലവിലെ സാഹചര്യവും ഇന്ത്യയുടെ സുരക്ഷയും കണക്കാക്കിയാണ് വിശകലനം ചെയ്യുക. റഷ്യ യുക്രെയ്‌നെ ആക്രമിക്കു ന്നതിനോട് ഇന്ത്യ ഒരിക്കലും യോജിക്കുന്നില്ല. നിലപാടുകൾ നേരിട്ട് അറിയിച്ചതാണ്. എന്നാൽ ഇന്ത്യ-റഷ്യ ബന്ധം അതിന്റെ പേരിൽ ഇല്ലാതാകേണ്ട യാതൊരു അടിയന്തിര സാഹചര്യവും നിലവിലില്ല. യുദ്ധം തുടങ്ങാനുണ്ടായ സാഹചര്യം ആരും പറയുന്നില്ല. റഷ്യയുടെ നിലപാടുകൾ അന്താരാഷ്‌ട്രവേദിയിൽ ചർച്ച ചെയ്ത് യുദ്ധത്തിലേയ്‌ക്ക് നയിക്കാതിരിക്കാൻ ആരും ശ്രമിച്ചില്ല. ഏഷ്യ അസ്വസ്ഥമാകണമെന്നാണ് എല്ലാവരും അപ്പോൾ ആഗ്രഹിക്കുന്നതെന്നും ജയശങ്കർ വ്യക്തമാക്കി.
ഇന്ത്യ എന്നും സമാധാനത്തിന്റെ പാതയിലാണ്. ഒരുരാജ്യത്തേയും ആക്രമിക്കാൻ പോയിട്ടില്ല. അതേസമയം അതിർത്തികളിൽ നിരന്തരം ആക്രമണം സഹിക്കുകയാണ്. അവയെ ശക്തമായി പ്രതിരോധിക്കുകയും ചെയ്യുമെന്നും ജയശങ്കർ വിശദീകരിച്ചു. പാശ്ചാത്യ ശക്തികളുടെ യാഥാസ്ഥിതിക നിലപാടുകൾ ഇന്ത്യ തിരിച്ചറിയുന്നു. പ്രസ്താവന കളെല്ലാം സ്വാർത്ഥത നിറഞ്ഞതാണ്. പലരാജ്യങ്ങളോടും ഒരേ വിഷയത്തിൽ പല നിലപാട് എടുക്കുന്ന രീതി തങ്ങൾക്കില്ലെന്നും ജയശങ്കർ തുറന്നടിച്ചു.
Comments