ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൽകിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നടൻ നൽകിയ അപേക്ഷയാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്. ഇതിനു പുറമെ വിചാരണ നടപടികൾ നീളാതിരിക്കാൻ കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദിലീപ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
കേസിൽ വിചാരണക്കോടതിയിൽ നിന്ന് സുപ്രീം കോടതി തൽസ്ഥിതി റിപ്പോർട്ട് തേടിയിരുന്നു. വിചാരണ കോടതി ഇതിന് നൽകിയ മറുപടിയും ഇന്ന് കോടതിക്ക് മുന്നിൽ എത്തും. പ്രോസിക്യൂഷൻ, അതിജീവിത, അന്വേഷണ ഉദ്യോഗസ്ഥർ, തുടങ്ങിയവർ വിചാരണ പൂർത്തിയാക്കി വിധി പറയാൻ ജഡ്ജിയെ തടസ്സപ്പെടുത്തുന്നു. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനും മുൻ ഭാര്യയ്‌ക്കും തന്നെ കേസിൽപ്പെടുത്തിയതിൽ പങ്കുണ്ട്. ഈ പോലീസ് ഉദ്യോഗസ്ഥൻ നിലവിൽ ഡിജിപി റാങ്കിൽ ഉള്ള വ്യക്തിയുമാണെന്നാണ് കേസിൽ ദിലീപിന്റെ ആരോപണം.
ഇതിനിടെ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കുടാതെ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യകേസിൽ സംവിധായകൻ ബൈജു കൊട്ടാരക്കര ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. നടി കേസിലെ വിചാരണ ജഡ്ജിക്കെതിരായ പരാമർശത്തിലാണ് ഹൈക്കോടതിയിൽ ഹാജരായി മാപ്പ് പറഞ്ഞത്. ഒരു സ്വകാര്യ ചാനൽ ചർച്ചയിലാണ് ബൈജു
ജഡ്ജിയ്‌ക്ക് എതിരെ ആരോപണം ഉന്നയിച്ചത്. പിന്നാലെ ഹൈക്കോടതി ബെെജു കൊട്ടാരക്കരയ്‌ക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കുകയായിരുന്നു.
മാപ്പ് അപേക്ഷിച്ചതിന് പിന്നാലെ ജുഡീഷ്യറിയെ അപമാനിക്കാനോ, ജഡ്ജിയെ അപകീർത്തിപ്പെടുത്താനോ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കേസിലെ തുടർ നടപടികളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും ബൈജു കോടതിൽ ആവശ്യപ്പെട്ടിരുന്നു . എന്നാൽ ഈ ആവശ്യം നിരസിച്ച കോടതി കേസ് ഒക്ടോബർ 25 ലേക്ക് മാറ്റി. കോടതിയലക്ഷ്യ കേസിന്റെ ഭാഗമായ വീഡിയോ അടക്കമുള്ളവ തനിക്ക് ലഭിച്ചിട്ടില്ലെന്ന ബൈജു കൊട്ടാരക്കരയുടെ ആവശ്യം കോടതി പരിഗണിച്ചു. ഇത് ലഭ്യമാക്കാൻ കോടതി ഹൈക്കോടതി രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.
Comments