മെൽബൺ : പാകിസ്താനെ മറയാക്കി ആയുധകച്ചവടമാണ് പാശ്ചാത്യ ശക്തികളുടെ ലക്ഷ്യമെന്ന രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. പാശ്ചാത്യ രാജ്യങ്ങളുടെ ലക്ഷ്യം അനിയന്ത്രിതമായ ആയുധവിപണിമാത്രമാണ്. ഇന്ത്യയുടെ ജനാധിപത്യ സർക്കാറിനേക്കാൾ അതിന് അവർക്ക് സഹായമാകുന്നത് പാകിസ്താനിലെ സൈനിക ഏകാധിപത്യ ഭരണകൂടമാണെന്നും ജയശങ്കർ ആരോപിച്ചു.
റഷ്യയുമായുള്ള ബന്ധം എന്നും ശക്തമാണെന്നും അത് തുടരുമെന്നും ഇന്നലെ തുറന്നടിച്ച ജയശങ്കർ പാശ്ചാത്യരാജ്യങ്ങൾ ദീർഘകാലം ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിച്ചിരുന്നതിനെ എടുത്തുപറഞ്ഞിരുന്നു. ഏഷ്യയിൽ ഇന്ത്യയുടെസ്വാധീനം വർദ്ധിക്കുന്നതിൽ പലരും അസ്വസ്ഥരാണ്. ഇന്ത്യുടെ കരുത്ത് കുറയ്‌ക്കാൻ ശക്തമായ ഗുഢതന്ത്രമാണ് മെനയുന്നത്. ഇന്ത്യയ്‌ക്ക് അസ്വസ്ഥത സൃഷ്ടിക്കാൻ പാകിസ്താനോട് മൃദുസമീപനം സ്വീകരിക്കുകയാണ്. എന്നാൽ അന്താരാഷ്‌ട്ര ഭീകരരുടെ പരിശീലന കേന്ദ്രമായ പാകിസ്താനെ സഹായിക്കുന്നതിലൂടെ പാശ്ചാത്യ രാജ്യങ്ങൾ സ്വന്തം സുരക്ഷയാണ് അപകടത്തിലാക്കുന്നതെന്ന് മറക്കരുതെന്നും ജയശങ്കർ മുന്നറിയിപ്പ് നൽകി.
ഇന്ത്യയുടെ അഖണ്ഡത കാക്കാൻ ആരുടേയും സഹായം ആവശ്യമില്ല. ലോകസമാധാനത്തിനായി എന്നും നിലകൊള്ളാൻ ഇന്ത്യ പ്രതിജ്ഞാ ബദ്ധമാണ്. ജമ്മുകശ്മീർ വിഷയത്തിലും പാക് അധീന കശ്മീർ വിഷയത്തിലും വിദേശരാജ്യങ്ങൾ ഒരു മാസമായി തുടർച്ചയായി നടത്തുന്ന പ്രസ്താവനകൾ ഇന്ത്യയെ പരോക്ഷമായി അപകീർത്തിപ്പെടുത്തു ന്നവയാണെന്നും ജയശങ്കർ വ്യക്തമാക്കി.
Comments