തിരുവനന്തപുരം: കേരളത്തെ നടുക്കിയ മനുഷ്യബലിയുടെ വിവരങ്ങൾ പുറത്തുവന്നതിൽ പ്രതികരണവുമായി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സതീദേവി. സാക്ഷരം, സുന്ദരം എന്ന് അഭിമാനിക്കുന്ന കേരളത്തിൽ ഇത്രത്തോളം അന്ധവിശ്വാസങ്ങൾ ജനങ്ങളുടെ ഇടയിലുണ്ടെന്ന് വ്യക്തമായെന്ന് സതീദേവി പറഞ്ഞു. പത്തനംതിട്ടയിൽ കൊലപാതകം നടന്ന സ്ഥലം സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു കമ്മീഷൻ അദ്ധ്യക്ഷയുടെ പ്രതികരണം.
അന്ധവിശ്വാസം മൂലം ഇത്രയേറെ ഹീനകൃത്യങ്ങൾ നടക്കുന്നുവെന്നത് കേരളീയ സമൂഹം ഗൗരവത്തോടെ നോക്കിക്കാണണം. നിഷ്‌കളങ്കരായ സ്ത്രീകളെ എപ്രകാരമാണ് പ്രലോഭിപ്പിച്ച് പത്തനംതിട്ടയിൽ എത്തിച്ചതെന്നും അതിനുവേണ്ടി പ്രവർത്തിച്ച ഏജന്റ് ഷാഫിയുടെ പ്രവൃത്തികളെക്കുറിച്ചും ഇനിയുമേറെ വിവരങ്ങൾ പുറത്തുവരാനുണ്ടെന്ന് സതീദേവി പറഞ്ഞു. അന്ധവിശ്വാസങ്ങൾ എത്രമാത്രം മനുഷ്യരഹിതമായ രീതിയിലേക്ക് ചെന്നെത്തുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ മനുഷ്യബലികളെന്നും സതീദേവി പറഞ്ഞു.
സാക്ഷരതയുണ്ടായിട്ട് പോലും ശാസ്ത്രബോധവും യുക്തിചിന്തയും ഇല്ലാതെ വിദ്യാസമ്പന്നരായ ആളുകൾക്കിടയിൽ തികച്ചും അബദ്ധജടിലമായിട്ടുള്ള വിശ്വാസങ്ങൾ കടന്നുകൂടുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
സ്ത്രീകളുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. വർഷങ്ങളായി പത്തനംതിട്ട ഇലന്തൂരിൽ താമസിച്ചുവരുന്നവരായിരുന്നു പ്രതികൾ. ഇവർ കുറ്റം സമ്മതിക്കുകയും സാമ്പത്തിക അഭിവൃദ്ധിയായിരുന്നു ലക്ഷ്യമെന്ന് അംഗീകരിക്കുകയും ചെയ്തുവെന്നും സതീദേവി പറഞ്ഞു.
Comments