ആഭിചാരക്രിയയുടെ പേരിൽ രണ്ട് സ്ത്രീകളെ പൈശാചികമായി കൊലപ്പെടുത്തിയ വാർത്ത കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ദുർമന്ത്രവാദവും നരബലിയുമൊക്കെ കേരളത്തിലും നടക്കുന്നുണ്ട് എന്നതിനുള്ള തെളിവാണ് ഇലന്തൂരിലെ ആഭിചാരക്കൊല സാക്ഷ്യപ്പെടുത്തുന്നത്. സംഭവത്തിൽ പിടിയിലായ പ്രതികളിൽ ഒരാളായ ഭഗവൽ സിംഗ് സമൂഹമാദ്ധ്യമങ്ങളിൽ ഏറെ സജീവമായ ഒരു വ്യക്തിയാണ്. ഹൈക്കു കവിതകൾ കുറിച്ചും പുരോഗമനം പറഞ്ഞും സമൂഹമാദ്ധ്യമങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു ഭഗവൽ സിംഗ്. ഇയാളുടെ ഫെയ്സ്ബുക്ക് ഫ്രണ്ട്സിൽ അധികവും ഇടത് ബുദ്ധിജീവികളും സാഹിത്യകാരൻമാരും. നിരവധി ഹൈകു കവിതകളാണ് ഭഗവൽ സിംഗ് ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുള്ളത്. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യുന്നതും ഇയാളുടെ കവിതകൾ തന്നെ.
‘ഉലയൂതുന്നു
പണിക്കത്തി കൂട്ടുണ്ട്
കുനിഞ്ഞ തനു’- എന്ന വരികളാണ് ഭഗവൽ സിംഗ് ഏറ്റവും ഒടുവിലായി ഫെയ്സ്ബുക്കിൽ കുറിച്ചത്. ദിസങ്ങൾക്ക് മുമ്പാണ് ഈ കവിത ഇയാൾ കുറിച്ചിട്ടിരിക്കുന്നത്.
‘ചുരുണ്ട രൂപം
പീടികത്തിണ്ണയിൽ
മുഷിഞ്ഞ പുത’
‘നിഴൽരൂപം
മെല്ലെ ചലിക്കുന്നല്ലോ
തുഞ്ചാണിത്തുമ്പ്’
‘വിരൽതഴക്കം
നെയ്തുതീരുന്നനേരം
ഇഴയടുപ്പം’
‘മറഞ്ഞ ചന്ദ്രൻ
ഇരുണ്ട മേഘക്കീറിൽ
ഒളിഞ്ഞു നോട്ടം’- എന്നിങ്ങനെ നീളുന്നു ഭഗവൽ സിംഗ് ഫെയ്സ്ബുക്കിൽ എഴുതി ഇട്ടിരിക്കുന്ന ഹൈകു കവിതകൾ. സാഹിത്യകാരന്മാർക്ക് വേണ്ടി ഇയാൾ ഹൈകു പഠന ക്ലാസ് വരെ നടത്തിയിരിക്കുന്നു. ഇപ്പോൾ ആ കവിതകൾക്കെല്ലാം ചെയ്തു കൂട്ടിയ കൊലപാതകങ്ങളുമായി ബന്ധമുണ്ടോ എന്ന് സംശയിച്ചാൽ അത് സ്വാഭാവികം. കവിതകളിലൂടെ സാഹിത്യകാരന്റെയും നന്മമരത്തിന്റെ മുഖം മൂടിയണിഞ്ഞയാൾ പൈശാചികതയുടെ പ്രതിരൂപം തന്നെയായിരുന്നു. ഇയാളുടെ പോസ്റ്റുകളുടെ താഴെ ഇപ്പോൾ ജനങ്ങളുടെ പ്രതിഷേധ സ്വരങ്ങൾ ഉയരുകയാണ്. യഥാർത്ഥത്തിൽ ഭഗവൽ സിംഗ് ഹൈകു എഴുതുന്ന ഒരു സൈക്കോ ആയിരുന്നു.
Comments