പത്തനംതിട്ട: ഭഗവൽ സിങ് നാട്ടിൽ മാന്യതയുടെ മുഖമായിരുന്നുവെന്ന് സുഹൃത്ത് ഗോപിനാഥ്. നാട്ടിലെ പുരോഗമന പരിപാടികളിലെല്ലാം ഇയാൾ പങ്കെടുത്തിരുന്നു. സിപിഎമ്മിന്റേയും അനുബന്ധ സംഘടനകളുടേയും പരിപാടികളിൽ പങ്കെടുത്തിരുന്നു. ഭഗവൽ സിങ്ങിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് തോന്നിയിട്ടില്ലെന്നും ഇയാൾ പറയുന്നു. പാരമ്പര്യ വൈദ്യനും തിരുമ്മൽ വിദഗ്ധനുമായ ഭഗവൽ സിങ് ഇങ്ങനെ ഒരു കൃത്യം ചെയ്തുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്നാണ് നാട്ടുകാരും പറയുന്നത്. ശാന്തസ്വഭാവക്കാരനായിരുന്നു, എല്ലാ കാര്യങ്ങൾക്കും നാട്ടുകാരുമായി സഹകരിച്ചിരുന്നനുവെന്നാണ് നാട്ടുകാർ പറയുന്നത്.
ഭഗവൽ സിങിന്റെ വീട് ഇരിക്കുന്ന പരിസരം വിജനമാണ്. ഇതാണ് ആരുമറിയാതെ കൊലപാതകം നടത്താൻ പ്രതികൾക്ക് സഹായകമായത്. പ്രവേശന ഭാഗത്തുള്ള വീട് മാത്രമാണ് ഏക അയൽപ്പക്കം. ഈ വീടിന്റെ അതിരിലും ഉയർന്ന മതിൽ കെട്ടിയിട്ടുണ്ട്. മറ്റ് മൂന്ന് വശങ്ങളും ഒഴിഞ്ഞ് കിടക്കുകയാണ്. അതുകൊണ്ട് തന്നെ വീടിനുള്ളിൽ എന്ത് നടന്നാലും നാട്ടുകാർക്കും അറിയാൻ സാധിക്കുമായിരുന്നില്ല.
മനുഷ്യബലിയുടെ സൂത്രധാരനായ ഷാഫിയുടെ ഇടപാടുകളും ദുരൂഹമാണെന്ന് പോലീസ് പറയുന്നു. കൊച്ചി നഗരത്തിൽ ഹോട്ടൽ നടത്തിയിരുന്ന ഷാഫി പ്രദേശത്തെ ലോട്ടറി കച്ചവടക്കാരായ സ്ത്രീകളെയാണ് നരബലിക്കായി ഉന്നം വച്ചിരുന്നത്. ലഹരികടത്ത് സംഘത്തിലെ പ്രധാനിയാണ് ഷാഫിയെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഷാഫി, റഷീദ് എന്നിങ്ങനെ പല പേരുകളിലായിരുന്നു കൊടും ക്രിമിനലായ ഇയാൾ കറങ്ങി നടന്നിരുന്നത്. ഒരു വർഷമായി ഗാന്ധിനഗറിലാണ് ഇയാൾ കുടുംബസമേതം താമസിച്ചിരുന്നത്. ബസും ജീപ്പും ഉൾപ്പെടെ നാല് വാഹനങ്ങൾ ഇയാൾക്ക് സ്വന്തമായിട്ടുണ്ട്. നാട്ടുകാർക്കുൾപ്പെടെ ഇയാളെ ഭയമായിരുന്നു. ഇയാൾ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നും പോലീസ് പറയുന്നു.
Comments