മുംബൈ: മഹാരാഷ്‌ട്രയിൽ നബിദിന റാലിക്കിടെ കൊലവിളി മുദ്രവാക്യം വിളിച്ച രണ്ട് പേർ അറസ്റ്റിൽ. മഹാരാഷ്‌ട്രയിലെ അമരാവതി ജില്ലയിൽ ഞായറാഴ്ച നടന്ന നബിദിന റാലിയിലാണ് ‘ഉടലും തലയും രണ്ടാക്കും’ എന്ന് ചില മതമൗലികവാദികൾ കൊലവിളി നടത്തിയത്. മുദ്രാവാക്യം വിളിച്ച രണ്ട് പേരെയാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ പങ്കാളികളായ മറ്റ് ഏഴ് പേർക്കായി തിരച്ചിൽ നടത്തുന്നുവെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
അടുത്തിടെ, പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് ഭീഷണി നേരിടുന്ന നൂപൂർ ശർമ്മയെ പിന്തുണച്ചതിന് അമരാവതിയിൽ ഉമേഷ് കോൽഹ എന്ന കെമിസ്റ്റിനെ മതതീവ്രവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. നാടിനെ നടുക്കിയ സംഭവത്തിന് മാസങ്ങൾക്ക് ശേഷമാണ് കൊലവിളി മുദ്രവാക്യവുമായി മതമൗലിക വാദികൾ തെരുവിലിറങ്ങിയത്. പോപ്പുലർ ഫ്രണ്ട് അടക്കമുള്ള തീവ്രവാദ സംഘടനകളെ കേന്ദ്രസർക്കാർ നിരോധിച്ചതിന് പിന്നാലെ കൂടിയാണ് പ്രകോപനപരമായ നീക്കം നടന്നിരിക്കുന്നത്.
കൊലവിളി നടത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ബോംബെ പോലീസ് ആക്ടിലെയും വകുപ്പുകൾ പ്രകാരം പൊതുജനങ്ങളെ ഭീക്ഷണിപ്പെടുത്തിയതിലും കലാപാഹ്വാനം നടത്തിയതിനും മനപൂർവ്വം പ്രകോപനം സൃഷ്ടിച്ചതിനുമാണ് അമരാവതി പോലീസ് കേസെടുത്തിരിക്കുന്നത്.
Comments