കോയമ്പത്തൂർ: ഓൺലൈൻ ആപ്പ് വഴി ആൾമാറാട്ടം നടത്തി യുവതിയെ കബളിപ്പിച്ച വ്യക്തി പിടിയിൽ. യുവതിയുമായി അടുത്ത ബന്ധം സ്ഥാപിച്ച് നഗ്നഫോട്ടോകളും വീഡിയോകളും കൈക്കലാക്കി പണം തട്ടാൻ ശ്രമിച്ച ശ്രീവില്ലിപുത്തൂർ കൂമപ്പട്ടി വടക്ക് രഥവീഥിയിൽ എ. പരമശിവമാണ് പോലീസ് പിടിയിലായത്. സിറ്റി ക്രൈംബ്രാഞ്ച് ആണ് ഇയാളെ പിടികൂടിയത്. തന്നെ ഭീഷണിപ്പെടുത്തിയതോടെയാണ് പരമശിവത്തിനെതിരെ യുവതി പോലീസിൽ പരാതി നൽകിയത്.
പരമശിവം എൻജിനീയറിംഗ് ബിരുദധാരിയാണ്. യോയോ എന്ന ആപ്പ് വഴിയാണ് കോയമ്പത്തൂർ സ്വദേശിയായ 24-കാരിയെ ഇയാൾ പരിചയപ്പെട്ടത്. സ്വന്തം ഫോട്ടോയ്‌ക്ക് പകരം മറ്റൊരാളുടെ ഫോട്ടോ ഡിപി ആക്കിയാണ് പരമശിവം തട്ടിപ്പ് നടത്തിയത്. യോയോ ആപ്പിന് പിന്നാലെ ടെലഗ്രാം, വാട്സ് ആപ്പ് വഴിയും യുവതിയുമായി അടുത്ത ബന്ധം സ്ഥാപിച്ചു. പരമശിവവുമായി അടുത്തതോടെ തന്റെ നഗ്നഫോട്ടോകൾ യുവതി ഇയാൾക്ക് അയച്ചു നൽകുകയായിരുന്നു.
തനിക്ക് നേരിൽ കാണണമെന്ന് യുവതി ആവശ്യപ്പെട്ടതനുസരിച്ച് പരമശിവം കാണാനെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാൽ നേരിട്ട് കണ്ടതോടെ യുവാവ് തന്നെ കബളിപ്പിച്ചതായി യുവതി തിരിച്ചറിഞ്ഞു. ഇതോടെ യുവതി ബന്ധത്തിൽ നിന്ന് പിന്മാറി. എന്നാൽ ഇതിന്റെ പ്രതികാരത്തിൽ യുവാവ് നഗ്നഫോട്ടോകൾ യുവതിയുടെ ബന്ധുക്കൾക്ക് അയച്ചുനൽകി പണം ആവശ്യപ്പെടുകയായിരുന്നു.
Comments