തിരുവനന്തപുരം: കേരളത്തിലെ നവോത്ഥാന വാദങ്ങളെ വിമര്‍ശിച്ച് പ്രമുഖ അഭിഭാഷകനു രാഷ്‌ട്രീയ നിരീക്ഷകനുമായ അഡ്വ. ജയശങ്കര്‍. 2018 ല്‍ രഹ്നാ ഫാത്തിമയുടെ ആരാധനാ സ്വതന്ത്യത്തില്‍ നിന്ന കേരളത്തിലെ നവോത്ഥാന ചര്‍ച്ച നാല് വര്‍ഷം പിന്നിടുമ്പോള്‍ നരബലിയിലും നരമാംസ ഭോജനത്തിലും എത്തി നില്‍ക്കുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. സംഭവത്തില്‍ ഡിവൈഎഫ്‌ഐ പുറത്തുവിട്ട പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
”2018 ഒക്ടോബറില്‍ കേരളം ചര്‍ച്ച ചെയ്ത വിഷയം നവോത്ഥാന മൂല്യങ്ങളും ഭരണഘടനാ ധാര്‍മ്മികതയും രഹ്നാ ഫാത്തിമയുടെ ആരാധനാ സ്വാതന്ത്ര്യവും മാളികപ്പുറത്തമ്മയുടെ മാലയോഗവും സ്ത്രീ ശാക്തീകരണവും സമത്വവും സാഹോദര്യവും മുല മുറിച്ച നങ്ങേലിയുടെ വീരേതിഹാസവും മറ്റുമായിരുന്നു. നാലു വര്‍ഷത്തിനിപ്പുറം, 2022 ഒക്ടോബറില്‍ നമ്മുടെ ചര്‍ച്ചാവിഷയം നരബലിയും മനുഷ്യ മാംസ ഭക്ഷണവും ദുര്‍മന്ത്രവാദവും തല മുറിച്ച ലൈലയുടെ പരാക്രമവുമാണ്. നവോത്ഥാനത്തില്‍ നിന്നു നരമാംസ ഭോജനത്തിലേക്കുളള വളര്‍ച്ച അന്യാദൃശം തന്നെ. മനുഷ്യനാകണം…” ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കൊച്ചിയില്‍ കാണാതായ രണ്ട് സ്ത്രീകള്‍ക്കായുള്ള തിരച്ചില്‍ പോലീസിനെ കൊണ്ടെത്തിച്ചത് ആഭിചാര കൊലയുടെ പിന്നാമ്പുറങ്ങളിലേക്കായിരുന്നു. പിന്നാലെ കൃത്യത്തിന് പിന്നില്‍ ഇലന്തൂരിലെ സിപിഎം പ്രാദേശിക നേതാവ് ഭഗവല്‍ സിംഗാണെന്ന വിവരവും പുറത്തുവന്നു. ഷാഫിയെന്ന വ്യാജ മന്ത്രവാദിയും ഭഗവല്‍ സിംഗും ഭാര്യ ലൈലയും ചേര്‍ന്ന് രണ്ട് സ്ത്രീകളേയും കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് പ്രതികള്‍ തന്നെ പോലീസിനോട് വെളിപ്പെടുത്തി. കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ നിന്നുള്ള മാംസം മൂവരുംചേര്‍ന്ന് പാകം ചെയ്ത് കഴിച്ചെന്ന വിവരവും പുറത്തുവന്നു.
തങ്ങളുടെ പ്രവര്‍ത്തകനാണ് ഭഗവല്‍ സിംഗെന്ന് സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറി വ്യക്തമാക്കിയിരുന്നു. മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനം പാര്‍ട്ടി പ്രവര്‍ത്തകന്റെ ഭാഗത്ത് നിന്നുണ്ടായിട്ടും നടപടിയെടുക്കാന്‍ സിപിഎം ഇതുവരെ തയാറായിട്ടില്ല. ഇതിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.
Comments