മലപ്പുറം: ഹിജാബ് വിഷയത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഭിന്നവിധിയിൽ പ്രതികരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. വിശ്വാസത്തിനനുസരിച്ചുള്ള വസ്ത്രം മൗലികാവകാശമാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഹിജാബ് നിരോധനം നടത്തുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാകും. ലോകത്താകമാനം ഇത് അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വാദിച്ചു.
വിവിധ മതവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഹിജാബ് എവിടെയും നിരോധിത വസ്ത്രമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇറാൻ അടക്കമുള്ള രാജ്യങ്ങളിൽ ഹിജാബ് നിർബന്ധിച്ച് ധരിപ്പിക്കുന്നതിനെതിരെ കടുത്ത പോരാട്ടങ്ങൾ നടക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഹിജാബ് ധരിക്കുന്നത് മൗലികാവകാശമാണെന്ന് ചൂണ്ടിക്കാട്ടി കുഞ്ഞാലിക്കുട്ടിയെത്തിയത്. ഏത് വസ്ത്രം ധരിക്കണമെന്നത് അവകാശമാണ് എന്ന് അംഗീകരിക്കാതെ വിശ്വാസത്തിനനുസരിച്ചുള്ള വസ്ത്രം ധരിക്കുന്നത് മൗലികാവകാശമാണെന്ന് സ്ഥാപിക്കാനാണ് മുസ്ലീം ലീഗ് നേതാവിന്റെ ശ്രമം.
ഹിജാബ് ധാരണം അടിച്ചേൽപ്പിക്കപ്പെടുന്നിടത്ത് നിന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് നിലവിൽ ഇസ്ലാമിക രാജ്യങ്ങളിലെ സ്ത്രീകൾ. ഹിജാബില്ലാത്തതിന്റെ പേരിൽ പെൺകുട്ടി കൊല ചെയ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്തരത്തിൽ പ്രതിഷേധവുമായി മുസ്ലീം സ്ത്രീകൾ അടക്കമുള്ളവർ ഇറാനിൽ രംഗത്തെത്തിയത്. തുടർന്ന് ഹിജാബ് വിരുദ്ധ പ്രതിഷേധം നടത്തിയ സ്ത്രീകൾക്കെതിരെ ഭരണകൂടം നിറയൊഴിക്കുകയും ചെയ്തത് വാർത്തയായിരുന്നു.
ഈ സാഹചര്യത്തിൽ കൂടിയാണ് ഹിജാബ് വിഷയത്തിലുള്ള സുപ്രീം കോടതി വിധിയിൽ, ലോകത്താകമാനം ഇത് അംഗീകരിക്കപ്പെട്ടതാണെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണമുണ്ടാകുന്നതെന്ന് ശ്രദ്ധേയമാണ്. ഹിജാബ് കേസ് വിശാല ബെഞ്ചിന് വിട്ട നടപടിയിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, അവധാനത്തോടെയാണ് സുപ്രീംകോടതി വിഷയത്തിൽ ഇടപെട്ടതെന്നും അന്തിമ വിധിക്കായി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.
Comments