സമൂഹ മാദ്ധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ ആളുകളെ തിരിച്ചറിയുന്നതിനായാണ് പൊതുവേ നാം ഉപയോഗിക്കുന്നത്. അതു കൊണ്ട് തന്നെ സ്വന്തം ചിത്രങ്ങളാണ് ഇന്ന് ഭൂരിഭാഗം പേരും പ്രെഫൈൽ ചിത്രങ്ങളാക്കുന്നത്. എന്നാൽ ഇതിന് പകരമായി ഫേസ്ബുക്ക് ഉൾപ്പെടെയുള്ള നവമാദ്ധ്യമങ്ങളിൽ പ്രൊഫൈൽ ചിത്രങ്ങളായി പൂക്കൾ പ്രത്യക്ഷപ്പെടാറുണ്ട്. നല്ല പനിനീർ പുഷ്പ്ങ്ങളാകും പ്രത്യക്ഷപ്പെടുന്നവയിൽ ഭൂരിഭാഗവും. ഇവിടെ എടുത്ത് പറയേണ്ടത് ഇത്തരം റോസാ പൂക്കളോട് പലർക്കും അഗാധമായ സൗഹൃദവും ,പ്രണയവും ഉണ്ടെന്നതാണ്.
റോസപൂക്കൾ മാത്രമല്ല പകരം മറ്റു പല ചിത്രങ്ങളും ഇത്തരക്കാർ ഉപയോഗിക്കും. വ്യക്തിത്വം മറച്ചാണ് പലരും സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി വ്യാജ പ്രൈഫൈലുകൾ സൃഷ്ടിക്കുന്നത്. വ്യക്തിപരമായ താൽപര്യങ്ങൾക്ക് വേണ്ടി ഇത്തരം പ്രൊഫൈലുകൾ സൃഷ്ടിക്കുന്നവർ ഒന്ന് അറിയുക. നിങ്ങൾ ഉണ്ടാക്കുന്നത് വ്യാജ പ്രൊഫൈലാണ്. ഇതുവഴി ക്രിമിനൽ പ്രവർത്തനങ്ങളിലാണ് ഏർപ്പെടുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾ ഡിജിറ്റൽ ഇന്ത്യ ആക്ടിന്റെ പരിധിയിലാണ് ഉൾപ്പെടുന്നത്.
ഇവിടെ ശ്രദ്ധിക്കേണ്ടത് നാം ഒരോരുത്തരുമാണ്. സമൂഹ മാദ്ധ്യമങ്ങൾ വഴി തിരഞ്ഞെടുക്കുന്ന സൗഹൃദങ്ങളിലെ സുരക്ഷിതത്വം നമ്മുക്ക് ഉറപ്പ് വരുത്താൻ സാധിക്കില്ല. പലപ്പോഴും ഫോട്ടോ കണ്ടാൽ തന്നെ അത് വ്യാജമാണോ ഒറിജിനലാണോ എന്ന് കണ്ടെത്താൻ സാധിക്കും. പൂക്കൾക്ക് പകരമായി സിനിമ നടന്മാരുടെയോ നടിമാരുടെയോ ഫോട്ടോകളാണ് എങ്കിൽ വ്യാജ പ്രൊഫൈൽ ആയിരിക്കാൻ സാധ്യത കൂടുതലാണ്. ഒരു ഫോട്ടോ തന്നെ വർഷങ്ങളായി പ്രൊഫൈൽ ഫോട്ടോയായി ഉപയോഗിക്കുന്നുണ്ട് എങ്കിൽ അത്തരം അക്കൗണ്ടുകളെയും സൂക്ഷിക്കുക.
ഫ്രണ്ട് ലിസ്റ്റ് , പ്രെഫൈൽ യുആർഎൽ , എബൗട്ട് ,ടൈം ലൈൻ എന്നിവ പരിശോധിക്കുന്നതിലൂടെയും വ്യാജന്മാരെ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും. ഇവ എല്ലാം അറിയാമെങ്കിലും വ്യാജന്മാരെ ഏറ്റവും പ്രിയപ്പെട്ടവരായി കാണുന്ന നിരവധി പേരാണ് നമ്മുടെ സമൂഹത്തിൽ ഉള്ളത്. അവർ പറയുന്നത് കേട്ട് വിശ്വസിച്ച് അവർക്കായി എന്തും ചെയ്യുന്നവർ. അത്തരക്കാർ മനസ്സിലാക്കേണ്ട വ്യക്തിയാണ് അജ്ഞാത സുന്ദരി ശ്രീദേവിയും അവളെ പ്രണയിച്ച ഭഗവൽ സിംഗും. അവളെ അഗാധമായി പ്രണയിച്ച വ്യക്തിയായിരുന്നു ആഭിചാര കൊലപാതക കേസ് പ്രതി ഭഗവൽ സിംഗ്. അവൾ പറഞ്ഞതെല്ലാം അയാൾ വിശ്വസിച്ചു. പ്രൊഫൈൽ ഫോട്ടോയിൽ തെളിഞ്ഞ ആ പനിനീർ പുഷ്പത്തെ അയാൾക്ക് അത്രമേൽ വിശ്വാസം ആയിരുന്നു. ഒടുവിൽ ശ്രീദേവി അയാളെ എത്തിച്ചത് കൊടും ക്രൂരതയുടെ പങ്കാളിയായാണ്.
ശേഷം താൻ പ്രണയിച്ചത് അവളല്ല അവനാണെന്ന് അയാൾ തിരിച്ചറിഞ്ഞു. എന്നാൽ അവിടെ ബാക്കിയായത് എന്നെ വഞ്ചിച്ചല്ലോ എന്ന ഒരു ചോദ്യം മാത്രം ആയിരുന്നു. ഇത്തരത്തിൽ നിരവധി ശ്രീദേവിമാർ സമൂഹത്തിൽ നമുക്കായി വലവിരിച്ച് മറഞ്ഞിരിക്കുന്നുണ്ട്. അവരെ കണ്ടെത്തുക എന്നത് അത്ര വേഗത്തിൽ നടക്കുന്ന കാര്യം അല്ല. അതിനാൽ സ്വന്തം വ്യക്തിത്വം മറച്ച് എത്തുന്ന ഇത്തരം പ്രൈഫൈലുകളെ അവഗണിക്കുക എന്നത് മാത്രമാണ് പോംവഴി.
Comments