കൊച്ചി: നിയമം കാറ്റിൽ പറത്തി എൽദോസ് കുന്നപ്പിള്ളി എംഎൽഎ. അദ്ധ്യാപികയെ പീഡനത്തിനിരയാക്കിയെന്ന കേസിലെ പ്രധാന സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. പരാതിക്കാരിയുടെ സുഹൃത്താണ് കേസിലെ സാക്ഷി. കേസിൽ നിങ്ങൾ അനുഭവിക്കുമെന്നും താൻ അതിജീവിക്കുമെന്നും വാട്‌സ്ആപ്പ് സന്ദേശം. ഒളിവിലിരുന്ന് ഇന്നലെ പുലർച്ചെ 2:10 നാണ് എംഎൽഎ ഭീഷണി സന്ദേശം അയച്ചത്.
സാക്ഷിയെ ഭീഷണിപ്പെടുത്തിയത് ഇതോടെ മുൻകൂർ ജാമ്യത്തിന് തടസ്സമായേക്കും.എംഎൽഎയ്‌ക്ക് വേണ്ടി പോലീസ് പരക്കം പായുമ്പോഴും മറവിലിരുന്ന് ഭീഷണിയുമായെത്തുകയാണ് എൽദോസ് കുന്നപ്പിള്ളി. ” ഒരു കുറ്റവും ചെച്ചാത്ത എന്നെ ചതിച്ച നിയും നിന്റെ കുടുംമ്പവും ഞാൻ വിശ്വസിക്കുന്ന കർത്താവായ യേശു കൃസ്തു പകരം തക്കതായ മറുപടി തരും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോൾ സ്വയം ചിന്തിക്കുക. ഞാൻ അതിജീവിക്കും.കർത്താവെന്റെ കൂടെയുണ്ടാകും’ എൽദോസ് സാക്ഷിയ്‌ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശം.
നേരത്തെ എംഎൽഎയെ തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തെത്തിയിരുന്നു. പരാതി ശരിയാണെങ്കിൽ എൽദോസ് കുറ്റക്കാരനാണ്. നടപടിക്ക് മുൻപുള്ള സാമാന്യ നീതിയെന്ന നിലയിലാണ് വിശദീകരണം തേടിയത്. ഇത് വൈകിയാലും നടപടിയിലേക്ക് നീങ്ങുമെന്നും സുധാകരൻ പറഞ്ഞു. എൽദോസിനെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലാണ്. ഒളിവിൽ പോകേണ്ട ആവശ്യമില്ല. കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്നത് സ്ത്രീപക്ഷ നിലപാടാണെന്നും എൽദോസിനെ സംരക്ഷിക്കുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പരാതിക്കാരി എംഎൽഎയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. 30 ലക്ഷം രൂപ ഒത്തുതീർപ്പിനായി വാഗ്ദാനം ചെയ്തിരുന്നുവെന്നും കോൺഗ്രസ് വനിതാ നേതാവുൾപ്പടെ തന്നെ ഭീഷണിപ്പെടുത്തിയെന്നും അവർ വെളിപ്പെടുത്തിയിരുന്നു.എംഎൽഎയുമായി 10 വർഷത്തെ ബന്ധമുണ്ടെന്നും സ്വഭാവം അറിഞ്ഞപ്പോൾ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചെന്നും, ഇതിന് ശേഷം വലിയ ഉപദ്രവമാണെന്നുമായിരുന്നു പരാതിക്കാരി ആരോപിച്ചത്.
Comments