ശ്രീനഗർ: ഭീകര ബന്ധമുള്ള സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടർന്ന് ജമ്മു കശ്മീർ ഭരണകൂടം. ഭീകരരെയും ലഹരി സംഘങ്ങളെയും സഹായിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് സർക്കാർ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ഇവർക്കെതിരെ നിയമ നടപടികളും സ്വീകരിക്കും.
ഭരണഘടനയിലെ ആർട്ടിക്കിൾ 311(2)(സി) പ്രകാരമാണ് നടപടി. തൻവീർ സലിം ധർ, അഫ്ത്താഖ് അഹമ്മദ് വാനി, ഇഫ്തിക്കർ അന്ദ്രാബി, ഇർഷാദ് അഹമ്മദ് ഖാൻ, അബ്ദുൾ മോമിം പീർ എന്നിവരെയാണ് പുറത്താക്കിയത്. ഇതിൽ തൻവീർ സലിം ധർ പോലീസ് കോൺസ്റ്റബിളാണ്. 1991 ലായിരുന്നു ഇയാൾ സർക്കാർ സർവ്വീസിൽ കയറിയത്.
അഞ്ച് പേർക്കും ഭീകര ബന്ധമുള്ളതായി ഭരണകൂടത്തിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ ഭീകരർക്ക് ഇവർ സഹായം നൽകിയതായി കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് അഞ്ച് പേരെയും സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
നിലവിൽ ഭീകരതയെ ഇല്ലാതാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ജമ്മു കശ്മീർ ഭരണകൂടം. ഇതിന്റെ ഭാഗമായാണ് സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്. അടുത്തിടെ കശ്മീരിൽ ഭീകര ബന്ധം കണ്ടെത്തിയതിനെ തുടർന്ന് നിരവധി സർക്കാർ ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. കഴിഞ്ഞ സർക്കാരുകളുടെ കാലത്ത് പിൻവാതിൽ നിയമനം വഴി ഭീകരരെ സഹായിക്കുന്ന നിരവധി പേരാണ് സർക്കാർ സർവ്വീസിൽ കയറിപ്പറ്റിയത്.
Comments