ബീജിംഗ്: തന്റെ ഭരണത്തിൻ കീഴിൽ രാജ്യം കൊറോണയേയും അന്താരാഷ്‌ട്ര ഉപരോധത്തേയും പ്രതിരോധ ഭീഷണിയേയും ഒരു പോലെ നേരിട്ടെന്ന പ്രഖ്യാപനവുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ്. തുടർഭരണത്തിന് അംഗീകാരം നൽകണമെന്ന ആവശ്യവുമായിട്ടാണ് തന്റെ ഭരണനേട്ടം ഷീ ജിൻ പിംഗ് വിവരിച്ചത്. ഇരുപതാം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു പിംഗ്. ഒരു മണിക്കൂറും നാൽപ്പത് മിനിറ്റുമാണ് ഷീ ജിൻ പിംഗ് ആദ്യ ദിവസം ഭരണകൂട നേട്ടങ്ങൾ വിവരിക്കാൻ എടുത്തത്.
രാജ്യം ആധുനിക യുഗത്തിലാണ്. ഇനി അതിവേഗമാണ് നീങ്ങേണ്ടത്. ചൈനയുടെ മുന്നേറ്റത്തെ തടയാനാണ് ലോകം ശ്രമിക്കുന്നത്. അതിനെതിരെ എല്ലാവരും ഒരുമിച്ചാണ് നിൽക്കേണ്ടത്. ശക്തമായ നേതൃത്വമാണ് ഇന്ന് ചൈനയ്‌ക്ക് ആവശ്യമെന്നും ഷീ ജിൻ പിംഗ് പറഞ്ഞു. തുടർച്ചയായി മൂന്നാം തവണയും ഭരണസാരഥ്യം ഏറ്റെടുക്കാൻ തയ്യാറായി നിൽക്കുകയാണ് ഷീ ജിൻ പിംഗ്. തനിക്ക് പരമാവധി പിന്തുണ ലഭിക്കാൻ പാകത്തിന് നേതാക്കളെ സ്വാധീനിച്ചിരിക്കുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.
രാജ്യത്തെ ദുർബലപ്പെടുത്തുന്ന വിഭാഗീയ ശക്തികൾ മറനീക്കുന്നുവെന്നതാണ് സമീപ കാലത്ത് കാണുന്നത്. ഭരണകൂടത്തിനെതിരെ ബാനറുകളും സമൂഹമാദ്ധ്യമ പ്രചാരണവും നടത്തിയത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ വെട്ടിലാക്കിയിരുന്നു. ഇന്നലെ പ്രത്യക്ഷപ്പെട്ട ബാനറുകളും പോസ്റ്ററുകളും ചെയ്തവരെ പിടികൂടാൻ ഭരണകൂടം അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
അന്താരാഷ്‌ട്ര തലത്തിൽ ഐക്യരാഷ്‌ട്ര സഭയിലെ തങ്ങളുടെ സ്ഥാനത്തിന് ഇളക്കം സംഭവിക്കാതിരിക്കാൻ വിദേശകാര്യ നയതന്ത്രം ശക്തമായി തുടരുക എന്നതിലും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അതീവ ശ്രദ്ധയാണ് ചെലുത്തുന്നത്. ഹോങ്കോംഗിനെ പൂർണ്ണ നിയന്ത്രണത്തിലാക്കിയ ചൈനയുടെ നീക്കത്തെ ലോകരാജ്യങ്ങളൊന്നിച്ച് എതിർത്തിട്ടും ഐക്യരാഷ്‌ട്ര സഭയിൽ ചൈനയ്‌ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്നതാണ് ഷീ ജിൻ പിംഗിന് ഗുണമാകുന്നത്.
കൊറോണ സമയത്ത് ലോകാരോഗ്യ സംഘടനയുടെ സംശയത്തിന് ഇനിയും ചൈന ഉത്തരം നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയ്‌ക്കെതിരെ അധിനിവേശ ശ്രമം തുടരുന്ന ചൈന സൈനികമായി തായ്വാനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനുമിടയിലാണ് പാർട്ടി കോൺഗ്രസ്സ് നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.
Comments