കൊച്ചി: ഐഎസ്എല്ലിൽ കൊൽക്കത്ത വമ്പന്മാരായ എടികെ മോഹൻബഗാന് മുന്നിൽ തകർന്നടിഞ്ഞ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ നിര പരാജയമായപ്പോൾ ബഗാൻ മുൻനിര അനായാസമായി മുന്നേറി. ബഗാൻ ഫോർവേഡ് ദിമിത്രി പെട്രറ്റോസിസിന്റെ ഹാട്രിക്കാണ് ബ്ലാസ്‌റ്റേഴ്‌സിന് വിനയായത്. കളിയിൽ കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയെ ബഗാൻ 5-2ന് പരാജയപ്പെടുത്തി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണത്തോടെയാണ് കളി തുടങ്ങിയത്. മഞ്ഞപ്പട നിരന്തരം ആക്രമിച്ച് കളിച്ച് ബഗാനെ സമർദ്ദത്തിലാക്കി. ഈ ആക്രമണ ഫുട്‌ബോൾ അവസാനം ഫലം കണ്ടു. ആറാം മിനിറ്റിൽ മനോഹരമായ ഗോളിലൂടെ യുക്രെയ്ൻ താരം കലിയുഷ്‌നി ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. എന്നാൽ ബഗാൻ പതിയെ കളി സ്വന്തം വരുതിയിലാകുന്ന കാഴ്‌ച്ചയാണ് പിന്നീട് കണ്ടത്.
കളിയുടെ 9ാം മിനിറ്റിൽ ബഗാൻ തിരിച്ചടിച്ചു. എന്നാൽ അതിനു മുമ്പെ ഓഫ്‌സൈഡ് ഫ്‌ലാഗ് ഉയർന്നിരുന്നു. കളിയിൽ മെല്ലെ താളം വീണ്ടെടുത്ത കൊൽക്കത്ത ടീം 26ാം മിനിറ്റിൽ സമനില നേടി.ദിമിത്രിയാണ് ഗോൾസ്‌കോറർ. ഇതോടെ കൂടുതൽ ആത്മവിശ്വാസം ബഗാൻ നിരയിൽ കാണാനായി. അവരുടെ ആക്രമണങ്ങൾക്കും മൂർച്ചയേറി.
അടുത്ത ഗോളും അധികം വൈകാതെ പിറന്നു. 38ാം മിനിറ്റിലായിരുന്നു ബഗാൻ ലീഡ് നേടിയത്. ജോണി നിക്കോയാണ് ഗോളടിച്ചത്. രണ്ടാം പകുതി ബഗാൻ സമർദ്ദം ശക്തമാക്കി. 62ാം മിനിറ്റിൽ വീണ്ടും ബഗാൻ മുന്നിലെത്തി. ലിസ്റ്റൻ കൊളോസോ നൽകിയ പന്ത് ദിമിത്രി വീണ്ടും ബ്ലാസ്റ്റേഴ്‌സിന്റെ വലയിലേക്ക് പായിച്ചു. ഇതോടെ ഇരമ്പിയെത്തിയ മഞ്ഞപ്പടയുടെ ആരാധകർ കടുത്ത നിരാശയിലായി. എന്നാൽ 81ാം മിനിറ്റിൽ ബഗാൻ ഗോൾകീപ്പറിന്റെ പിഴവ് കാരണം ബ്ലാസ്റ്റേഴ്‌സിന് ഒരു ഗോൾ മടക്കി. മലയാളി താരം കെ പി രാഹുലിന്റെ ലോങ്‌റേഞ്ചർ ഗോളി വിശാൽ കെയ്തിന്റെ കാലുകൾക്കിടയിലൂടെ വലയിലേക്ക് വലയിലേക്ക് കയറി.
ഈ ഗോളിന്റെ ആരവം അധികം നീണ്ടുനിന്നില്ല. ലെനി റോഡ്രിഡ്‌സ് നാലാം ഗോൾ നേടി. തൊട്ടടുത്ത മിനിറ്റിൽ ദിമിത്രി പെട്രോസ് വീണ്ടും വല കുലുക്കി. ഇതോടെ ദിമിത്രി ഹാട്രികും തികച്ചു. ഈ പരാജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് നിലയിൽ ഏഴാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.















