ഡെറാഡൂൺ: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ ഏകോപിതവും സുതാര്യവുമാക്കാനുള്ള നിർണായക തീരുമാനവുമായി ഉത്തരാഖണ്ഡ് സർക്കാർ. ഉത്തരാഖണ്ഡ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന അംഗീകാര ചട്ടങ്ങൾ–2026-ന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി.
പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അംഗീകാരവും പ്രവർത്തന മേൽനോട്ടവും ഉത്തരാഖണ്ഡ് സ്‌റ്റേറ്റ് അതോറിറ്റി ഫോർ മൈനോരിറ്റി എഡ്യൂക്കേഷൻ (USAME)-ന്റെ കീഴിലാകും. ജൂലൈ 1 മുതൽ അതോറിറ്റി ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു.
പുതിയ സംവിധാനപ്രകാരം മദ്രസകൾ ആദ്യം ഉത്തരാഖണ്ഡ് ബോർഡ് ഓഫ് സ്കൂൾ എഡ്യൂക്കേഷനിൽ നിന്ന് അഫിലിയേഷൻ നേടണം. തുടർന്ന് ഉത്തരാഖണ്ഡ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന അംഗീകാര ചട്ടങ്ങൾ–2026 പ്രകാരം USAME-ൽ നിന്ന് അംഗീകാരം നിർബന്ധമായും ലഭ്യമാക്കേണ്ടതുണ്ട്.
ഇതോടെ നിലവിൽ മദ്രസകളുടെ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന മദ്രസ ബോർഡിന് പകരം എല്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല USAME ഏറ്റെടുക്കും.
അംഗീകൃത ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പൊതുനിയന്ത്രണ സംവിധാനത്തിന് കീഴിൽ കൊണ്ടുവന്ന് വിദ്യാഭ്യാസ മേഖലയിലെ സുതാര്യതയും അക്കാദമിക നിലവാരവും ഉയർത്തുകയാണ് പുതിയ ചട്ടങ്ങളുടെ ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ ഏകീകൃത മാനദണ്ഡങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് ഈ പരിഷ്കാരമെന്നും സർക്കാർ വിശദീകരിച്ചു.















