ഇടുക്കി : ഇടുക്കി ചെറുതോണിയിൽ ആഭിചാര കർമ്മങ്ങൾ നടത്തുന്നുവെന് ആരോപണത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ബലിത്തറകളും, മൃഗബലിക്കുള്ള കത്തികളും കണ്ടെത്തി. യൂദാഗിരി പറത്താനത്ത് റോബിന്റെ വീട്ടിലാണ് ഇവ കണ്ടെത്തിയത്. നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നാണ് പോലീസ് എത്തി പരിശോധന നടത്തിയത്.
റോബിന്റെ പറമ്പിൽ നിന്ന് തല അറുത്തുമാറ്റിയ കോഴിയുടെ അവശിഷ്ടങ്ങളും മറ്റും കണ്ടെത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. തോപ്രാംകുടി സ്വദേശിയായിരുന്ന പറത്താനത്ത് റോബിനും കുടുംബവും 14 വർഷങ്ങൾക്ക് മുമ്പാണ് തങ്കമണിക്ക് സമീപം യൂദാഗിരിയിൽ (ഉണ്ണിസിറ്റി) താമസമാക്കുന്നത്. അന്ന് മുതൽ ദുർമന്ത്രവാദവും നരബലിയും നടത്തുന്നുണ്ട്. കോഴി, ആട്, മുയൽ തുടങ്ങിയവയെയാണ് ബലി നൽകാറുള്ളത്. ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളിൽ ഇവിടെ ആളുകൾ കുടുംബസമേതം എത്താറുണ്ട്.
ഇതിനെതിരെ നാട്ടുകാർ പരാതി നൽകിയെങ്കിലും കേസെടുക്കാൻ പോലീസ് തയ്യാറായില്ല. തുടർന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് പോലീസ് എത്തി പരിശോധന നടത്തിയത്. അപരിചിതരായ പെൺകുട്ടികൾ ഇവിടെ വന്ന് താമസിക്കാറുണ്ടെന്നാണ് വിവരം. മത്സ്യമാംസ വിപണന കേന്ദ്രങ്ങളിൽ നിന്നുള്ള മാലിന്യം ഇവിടെ കൊണ്ടുവന്ന് തള്ളാറുണ്ടായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇത് നിർത്തിയത്.
എന്നാൽ നേരത്തെ പൂജകൾ നടത്തിയിരുന്നതായും ഇപ്പോൾ അതെല്ലാം നിർത്തിയെന്നുമാണ് റോബിൻ പറയുന്നത്. റോബിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.
Comments