പാരീസ്: കഴിഞ്ഞ സീസണിലെ മികച്ച ഫുട്‌ബോളർക്കുള്ള ബാലൻദ്യോർ പുരസ്‌കാരം സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കർ കരിം ബെൻസേമയ്‌ക്ക്. ബാർസിലോണ വനിതാ ടീം താരം അലക്‌സിയ പ്യൂട്ടയാസിനാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം. ബാലൻദ്യോർ പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ ഫ്രഞ്ച് താരമാണ് ബെൻസേമ. ക്രിസ്റ്റ്യാനോ റൊണാൾഡോ, സാദിയോ മാനെ, എർലിങ് ഹാളണ്ട്, മുഹമ്മദ് സല, റോബർട്ട് ലെവൻഡോസ്‌കി എന്നിവരെ പിന്തള്ളിയാണ് ബെൻസേമ പുരസ്‌കാര നേട്ടം സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗ്, സ്പാനിഷ് ലാലിഗ, കിരീടങ്ങളിലേക്ക് റയലിനെ നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് ബെൻസേമ ആയിരുന്നു.
മികച്ച യുവതാരത്തിനുള്ള കോപ്പ അവാർഡ് ബാർസിലോണ താരം ഗാവിക്കാണ്. സാമൂഹിക പ്രതിബദ്ധതയുള്ള താരത്തിനുള്ള സോക്രട്ടീസ് പുരസ്‌കാരം സെനഗൽ താരം സാദിയോ മാനെ സ്വന്തമാക്കി. മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം റയൽ മാഡ്രിഡിന്റെ തിബോ കുർട്ടോ നേടി. മികച്ച സ്‌ട്രൈക്കർക്കുള്ള ഗെർഡ് മുള്ളർ പുരസ്‌കാരം ബാഴ്‌സലോണയുടെ റോബർട്ട് ലെവൻഡോസ്‌കിക്കാണ്. മാഞ്ചസ്റ്റർ സിറ്റിക്കാണ് ക്ലബ്ബ് ക്ലബ്ബ് ഓഫ് ദ ഇയർ പുരസ്‌കാരം.
റയലിനെ ചാമ്പ്യൻസ് ലീഗ്, സ്പാനിഷ് ലീഗ്, കിരീടങ്ങളിലേക്കും ഫ്രാൻസ് ടീമിനെ യുവേഫ നേഷൻസ് ലീഗ് കിരീടത്തിലേക്കും നയിച്ചത് ബെൻസേമയുടെ മികവാണ്. കഴിഞ്ഞ സീസണിൽ റയയിന് വേണ്ടി 46 കളികളിൽ നിന്ന് 44 ഗോളുകളാണ് ബെൻസേമ അടിച്ച് കൂട്ടിയത്. ക്രിസ്റ്റിയാനോ റയൽ വിട്ടതിന് ശേഷമുള്ള അഞ്ച് സീസണുകളിൽ നിന്നായി 136 ഗോളുകളാണ് ബെൻസേമ നേടിയിട്ടുള്ളത്.
Comments