കൊച്ചി : ഇലന്തൂർ ആഭിചാര കൊലയുടെ പശ്ചാത്തലത്തിൽ, ദുർമന്ത്രവാദവും ആഭിചാരവും തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിർദ്ദേശം നൽകണമെന്നാണ് ആവശ്യം. കേരള യുക്തിവാദി സംഘമാണ് ആഭിചാരത്തിനെതിരെ ഹർജി നൽകിയത്.
ഇത്തരത്തിലുളള കൊലപാതകങ്ങൾ കേരളത്തിൽ ഇതിന് മുൻപും നടന്നിട്ടുണ്ട്. ഇനിയിത് ആവർത്തിക്കാതിരിക്കാൻ തടയേണ്ടത് അനിവാര്യമാണെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നിയമ പരിഷ്‌കാര കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകളിന്മേൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം കേസുമായി ബന്ധപ്പെട്ട് ഇന്ന് പ്രതികളെ കൂടുതൽ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും. മുഖ്യ പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടിലും, നടത്തിയിരുന്ന ഹോട്ടലിലും, പത്മത്തെ ഇലന്തൂരിലെത്തിക്കാൻ കാറിൽ കയറ്റിയ സ്ഥലത്തുമായിരിക്കും പ്രതികളെയെത്തിച്ച് തെളിവെടുപ്പ് നടത്തുക.
Comments