ന്യൂഡൽഹി: കൊറോണയുടെ പുതിയ വകഭേദങ്ങളായ ബിഎഫ്.7, ബിഎ.5.1.7 എന്നിവയിൽ ജാഗ്രതാ മുന്നറിയിപ്പുമായി വിദഗ്ധർ. ഇവയ്‌ക്ക് വ്യാപനശേഷി കൂടുതലാണെന്നും, കൂടുതൽ ആളുകളിലേക്ക് പകരാൻ സാധ്യത ഉണ്ടെന്നുമാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഗുജറാത്ത് ബയോടെക്‌നോളജി റിസർച്ച് സെന്ററാണ് രാജ്യത്ത് പുതിയ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ചൈനയിലാണ് ഒമിക്രോണിന്റെ ഉപവകഭേദങ്ങളായ ബിഎഫ്.7, ബിഎ.5.1.7 എന്നിവ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിന്നീടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇത് പടർന്നത്.
ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചാണ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒത്തുചേരലുകളിൽ എല്ലാവിധ മുൻകരുതലുകളും സ്വീകരിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയവ നിർബന്ധമാണ്. വാക്‌സിനുകൾ നൽകിയ പ്രതിരോധശേഷി മറികടക്കാൻ കഴിവുള്ളതാണ് ബി.എഫ്.7 എന്നാണ് മുന്നറിയിപ്പ്.
രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ കൊറോണ കേസുകൾ വലിയ രീതിയിൽ കൂടിയിട്ടുണ്ട്. 135 പുതിയ കൊറോണ കേസുകളാണ് കഴിഞ്ഞ ദിവസം മാത്രം റിപ്പോർട്ട് ചെയ്തത്. ഈ വകഭേദം ബാധിക്കുന്നവരിൽ ശരീരവേദന കൂടുതലായിരിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മറ്റ് ലക്ഷണങ്ങളെല്ലാം പഴയതിന് സമാനമായിരിക്കും. തൊണ്ടവേദന, ക്ഷീണം, ജലദോഷം, കടുത്തപനി, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും വേഗം ആരോഗ്യവിദഗ്ധരെ സമീപിക്കണം.















