ന്യൂഡൽഹി: 90ാമത് ഇന്റർപോൾ ജനറൽ അസംബ്ലിക്ക് വേദിയായി ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര പോലീസ് സംഘടനയാണ് ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ അഥവാ ഇന്റർപോൾ. ഡൽഹിയിൽ നടക്കുന്ന ഇന്റർപോൾ ജനറൽ അസംബ്ലിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. ഇന്ന് മുതൽ 21 വരെ ഡൽഹി പ്രഗതി മൈതാനിയിലാണ് യോഗം നടക്കുക. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, പോലീസ് മേധാവിമാർ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇതിന്റെ ഭാഗമാകും. ഇന്റർപോളിന്റെ 195 അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇതിൽ പങ്കെടുക്കും.
ഫ്രാൻസിലെ ലിയോൺ ആണ് ഇന്റർപോളിന്റെ ആസ്ഥാനം. സംഘടനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് വേണ്ടിയാണ് വർഷത്തിലൊരിക്കൽ ജനറൽ അസംബ്ലി ചേരുന്നത്. 25 വർഷങ്ങൾക്ക് ശേഷമാണ് ഇന്റർപോൾ ജനറൽ അസംബ്ലിക്ക് ഇന്ത്യ വീണ്ടും വേദിയാകുന്നത്. യുഎഇയിൽ നിന്നുള്ള അഹമ്മദ് നാസർ അൽ റെയ്സിയാണ് നിലവിൽ ഇന്റർപോൾ പ്രസിഡന്റ്. കഴിഞ്ഞ വർഷം തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന ഇന്റർപോളിന്റെ 89ാമത് ജനറൽ അസംബ്ലിയിലാണ് റെയ്‌സിയെ തിരഞ്ഞെടുത്തത്.
രാജ്യങ്ങളുടെ അതിർത്തി കടന്ന് പോലീസ് സേനകൾ തമ്മിലുള്ള സഹകരണം സാധ്യമാക്കുന്നത് ഇന്റർപോൾ വഴിയാണ്. കുറ്റകൃത്യങ്ങളും കുറ്റവാളികളേയും സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കിടാനും, അതുവഴി മറ്റൊരു രാജ്യത്ത് കഴിയുന്ന പ്രതികളെ കണ്ടെത്താനും ഇത് വഴി സാധിക്കും. നയതന്ത്ര ബന്ധമില്ലാത്ത രാജ്യങ്ങൾക്കിടയിൽ പോലും ഇന്റർപോൾ വഴി ആശയവിനിമയം നടത്താനാകും.
Comments