ഭോപാൽ: തീർത്ഥാടനത്തിന് ഏറെ സാധ്യതയുള്ള മദ്ധ്യപ്രദേശിൽ ആത്മീയ ടൂറിസത്തിന്റെ സാദ്ധ്യതകൾ തുറന്ന് സർക്കാർ. നർമദ നദീത്തീരത്ത് മതപര്യടനം നടത്തുക എന്ന ലക്ഷ്യത്തോടെ നർമദ പരിക്രമ ടൂർ പദ്ധതി ടൂറിസം വകുപ്പ് പ്രഖ്യാപിച്ചു. 15 പകലും 14 രാത്രിയുമാണ് ടൂർ പദ്ധതി ആവിഷ്‌കരിക്കുക.
ജബൽപൂർ, ഭോപാൽ, ഇൻഡോർ എന്നിവിടങ്ങളിൽ നിന്നാകും യാത്ര ആരംഭിക്കുക. രാജ്യത്താകാമാനമുള്ള സന്ന്യാസിമാരെയും പുരോഹിതന്മാരെയും പരിപാടിയുടെ ഭാഗമാക്കുമെന്ന് മദ്ധ്യപ്രദേശ് ടൂറിസം വികസന കോർപ്പറേഷൻ ചെയർമാൻ വിനോദ് ഗോണ്ഡിയ വ്യക്തമാക്കി.
ജബൽപൂരിൽ നിന്ന് അമർകണ്ടകിലേക്കും തുടർന്ന് മണ്ഡല, കരേലി, ഹോഷംഗബാദ്, ഹാൻഡിയ, ഓംകാരേശ്വർ, ബദ്വാനി, രാജ്പിപ്ല, ഖത്‌പോർ, മിതി തലായി, ബറോദ്ര, ഝബുവ, മഹേശ്വർ, ഉജ്ജയിൻ, സൽകാൻപൂർ, ബുദ്നി എന്നിവിടങ്ങളിൽ സഞ്ചാരികളെത്തും. ഇൻഡോറിൽ നിന്നുള്ള പര്യടനം ഉജ്ജയിൻ, ഓംകാരേശ്വർ, ബദ്വാനി, രാജ്പിപ്ല, കാത്പൂർ, മിതി തലായി, ഝബുവ, മണ്ഡു, മഹേശ്വർ, സൽക്കൻപൂർ, ജബൽപൂർ, അമർകണ്ടക്, മണ്ഡ്ല, കരേലി, ഹോഷംഗബാദ്, ഓംകാരേശ്വർ എന്നിവിടങ്ങളിലേക്കും സഞ്ചാരികളെത്തും.
താമസം, ഗതാഗതം, പ്രതിദിനം മൂന്ന് നേര ആഹാരം എന്നിവ ഉൾപ്പെടുന്ന പാക്കേജുകൾ ബോർഡ് നൽകുന്നു. 63,000 രൂപ മുതൽ 78,000 രൂപ വരെയാണ് പാക്കേജുകളുടെ തുക. മദ്ധ്യപ്രദേശ് ടൂറിസത്തിന്റെ റീജിയണൽ, മാർക്കറ്റിംഗ് ഓഫീസുകളിൽ നിന്ന് ബുക്കിംഗ് നടത്താം.















