ചണ്ഡീഗഡ് : കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിനെ പരിഹസിച്ച് ഹരിയാന മന്ത്രി അനിൽ വിജ്. ”ഗാന്ധി” കുടുംബത്തിന്റെ റിമോട്ടിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണ് പാർട്ടി നടത്തിയത് എന്ന് അദ്ദേഹം പരിഹസിച്ചു. ”ഗാന്ധി” കുടുംബത്തിന്റെ സഹായമില്ലാതെ പാർട്ടി മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും അനിൽ വിജ് പറഞ്ഞു.
കോൺഗ്രസ് അദ്ധ്യക്ഷന് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണ് നടന്നത് എന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാലിത് ”ഗാന്ധി” കുടുംബത്തിന്റെ റിമോട്ടിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പായിരുന്നു. മുതിർന്ന നേതാവ് സീതാറാം കേസരിയെ ഒരിക്കൽ അവർ പാർട്ടി അദ്ധ്യക്ഷനാക്കി. രണ്ട് വർഷത്തിനകം അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയാണ് ഉണ്ടായത്.
സുഭാഷ് ചന്ദ്രബോസിനെയും പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് അവർ താഴെയിറക്കി. അതിന് ശേഷമാണ് അദ്ദേഹം സ്വന്തമായി പാർട്ടി രൂപീകരിച്ചത്. ”ഗാന്ധി” കുടുംബമില്ലാതെ പാർട്ടിക്ക് പ്രവർത്തിക്കാൻ പറ്റില്ല എന്ന അവസ്ഥയാണെന്നും അനിൽ വിജ് പറഞ്ഞു.
കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 7,897 വോട്ട് നേടിക്കൊണ്ട് മല്ലികാർജുൻ ഖാർഗെയാണ് വിജയിച്ചത്. ശശി തരൂരിന് 1072 വോട്ട് മാത്രമാണ് ലഭിച്ചത്. 24 വർഷത്തിന് ശേഷമാണ് നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരു നേതാവ് പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.
Comments