ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ആഘോഷം ഇത്തവണയും അതിർത്തി കാക്കുന്ന സൈനികർക്കൊപ്പം. ഇതിനായി കാർഗിലിലേക്ക് പ്രധാനമന്ത്രി എത്തുമെന്നാണ് വിവരം.
കഴിഞ്ഞ വർഷം ജവാൻമാർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ ജമ്മുകശ്മീരിലെ നൗഷേരയിൽ പ്രധാനമന്ത്രി എത്തിയിരുന്നു. അവർക്കൊപ്പം ദീപങ്ങൾ കത്തിക്കുകയും, പടക്കം പൊട്ടിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. 2014ൽ മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതുമുതൽ രാജ്യത്തിന്റെ വിവിധ അതിർത്തികളിലെത്തി ഇന്ത്യൻ സൈന്യത്തോടൊപ്പമാണ് അദ്ദേഹം ദീപാവലി ആഘോഷിച്ചിട്ടുള്ളത്. രാജ്യമെമ്പാടുമുള്ള ജനങ്ങൾ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുമ്പോൾ, പിറന്ന മണ്ണിനെയും വീടിനെയും ഉറ്റവരെയും വിട്ട് ദീപാവലി ദിനത്തിൽ അതിർത്തിയിൽ നിലകൊള്ളുന്ന സൈനികർക്ക് ആദരവ് കൂടിയായിട്ടാണ് അദ്ദേഹം ഇതുചെയ്യുന്നത്. ഇത്തവണയും പതിവ് തെറ്റിക്കാതെ സൈനികർക്കൊപ്പം പങ്കുചേരുകയാണ് പ്രധാനമന്ത്രി.
ചിരാതുകളിൽ ദീപം തെളിയിച്ചും അവ കൈകളിലേന്തിയും പടക്കം പൊട്ടിച്ചും ഇതിനോടകം തന്നെ സൈന്യം അതിർത്തിയിൽ ദീപാവലി ആഘോഷം ആരംഭിച്ചു കഴഞ്ഞു. ഇതിനിടെ മാദ്ധ്യമങ്ങളോട് പ്രതികരിച്ച സൈനികന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു.”എല്ലാ ഇന്ത്യൻ പൗരന്മാർക്കും ദീപാവലിയാശംസകൾ.. ആരും ആശങ്കപ്പെടേണ്ടതില്ല. ഇവിടെ അതിർത്തി കാക്കാൻ ഞങ്ങളുണ്ട്. നിങ്ങൾ സന്തോഷത്തോടെ കുടുംബസമേതം ദീപാവലിയാഘോഷിക്കൂ. ഞങ്ങൾ അതിർത്തിയിലുള്ളപ്പോൾ നിങ്ങൾ സുരക്ഷിതരാണ്. ഇവിടെ അത്യധികം ജാഗ്രതയോടെയാണ് ഓരോ സൈനികനും നിലകൊള്ളുന്നത്.” കേണൽ ഇക്ബാൽ സിംഗിന്റെ വാക്കുകളായിരുന്നു ഇത്.
അതേസമയം അയോദ്ധ്യയിലും ദീപാവലിയാഘോഷങ്ങൾ കെങ്കേമമായി പുരോഗമിക്കുകയാണ്. ആറാമത് ദീപോത്സവമാണ് അയോദ്ധ്യയിൽ ഇത്തവണ നടക്കുന്നത്. വനവാസത്തിന് ശേഷം ഭഗവാൻ ശ്രീരാമചന്ദ്രൻ മടങ്ങിയെത്തിയതിന്റെ ആഘോഷം കൂടിയാണ് ദീപാവലി എന്നതിനാൽ അയോദ്ധ്യയിൽ വലിയ ആഘോഷമായാണ് ദീപാവലിയെ വരവേൽക്കുന്നത്.
Comments