ഇന്ത്യ-പാകിസ്താൻ മത്സരം മഴ മുടക്കുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. കളി മഴയെ തടസ്സപ്പെടുത്തിയില്ല എന്ന് മാത്രമല്ല ഇന്ത്യ മികച്ച വിജയം നേടുകയും ചെയ്തു. എന്നാൽ മഴ ശരിക്കും പണി കൊടുത്തത് ദക്ഷിണാഫ്രിക്കയ്‌ക്കായിരുന്നു. സിംബാബ്‌വെയ്‌ക്കെതിരെ വിജയം ഉറപ്പിച്ച മത്സരം ആണ് മഴ തട്ടിയകറ്റിയത്.
കളി ജയിക്കാൻ വെറും 13 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടിയിരുന്നത്. 24 പന്തുകൾ അവശേഷിച്ചിരുന്നു. 10 വിക്കറ്റുകൾ കൈവശമുണ്ടായിരുന്നു. മഴ ദക്ഷിണാഫ്രിക്കയ്‌ക്ക് അർഹിച്ച രണ്ട് പോയിന്റാണ് നഷ്ടപ്പെടുത്തിയത്. ഐസിസി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ മഴ ചതിക്കുന്നത് ഇതാദ്യമല്ല. ഇത് അഞ്ചാമത്തെ തവണയാണ് പ്രോട്ടിയാസിന് മുന്നിൽ മഴ വഴിമുടക്കിയാകുന്നത്.
ലോകകപ്പിൽ ഇത് വരെ ദക്ഷിണാഫ്രിക്കയ്‌ക്ക് ചാമ്പ്യൻമാരാകാൻ കഴിഞ്ഞിട്ടില്ല. ദക്ഷിണാഫ്രിക്ക ആദ്യമായി പങ്കെടുത്ത 1992 ലോകകപ്പിൽ തന്നെ ടീമിന്റെ മുന്നോട്ട് പോക്കിന് മഴ തടസ്സമായിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ 13 പന്തുകളിൽ 22 റൺസ് ആയിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.
അപ്രതീക്ഷിതമായെത്തിയ മഴ എല്ലാ കിടം മറിച്ചു. മഴ മാറിയപ്പോൾ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം ഒരു പന്തിൽ 22 റൺസ് ആയി പുന:ക്രമീകരിച്ചു. കൈ എത്തി പിടിക്കാമായിരുന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയിൽ നിന്ന് അകന്ന് പോവുകയായിരുന്നു. 2003ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിലും ആതിഥേയരെ നിർഭാഗ്യം മഴയുടെ രൂപത്തിൽ പിടികൂടി.
അന്ന് ശ്രീലങ്കയ്‌ക്കെതിരായ നിർണ്ണായക മത്സരത്തിൽ 50 ഓവറിൽ 269 റൺസ് ആയിരുന്നു ജയിക്കാൻ ആവശ്യമായിരുന്നത്. എന്നാൽ 45ാം ഓവറിൽ മഴയെത്തി. മഴ നിയമപ്രകാരം കളി ടൈ ആയി. വെറും ഒരു റൺ അകലെ വച്ചാണ് അവരുടെ വിജയം അകന്ന് പോയത്. അതോടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനാവാതെ കിരീടമോഹം സ്വന്തം മണ്ണിൽ പൊലിഞ്ഞു.
2015ൽ ന്യൂസിലാന്റിനെതിരായ സെമിഫൈനലിലും മഴ കളിയെ തടസ്സപ്പെടുത്തി. ഡക്വർത്ത് ലൂയിസ് നിയമപ്രകാരം പുനക്രമീകരിച്ച മത്സരത്തിൽ ക്യാച്ചുകൾ വിട്ടുകളഞ്ഞതും റണ്ണൗട്ട് അവസരങ്ങൾ പാഴാക്കിയതും ദക്ഷിണാഫ്രിക്കയ്‌ക്ക് പുറത്തേക്കുളള വഴി തുറന്നു
Comments