കൊച്ചി: അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്ന യുജിസി വിലയിരുത്തൽ തളളി കണ്ണൂർ സർവ്വകലാശാല. പ്രിയാ വർഗ്ഗീസിനെ പരിഗണിച്ചത് മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലെന്ന് സർവകലാശാല ഹൈക്കോടതിയിൽ പറഞ്ഞു.
അസോസിയേറ്റ് പ്രൊഫസർ തസ്തികയ്‌ക്കു വേണ്ട യോഗ്യതകൾ പ്രിയ വർഗീസിനുണ്ടെന്ന് സർവകലാശാലയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.അസിസ്റ്റന്റ് പ്രൊഫസറായി 11 വർഷവും മൂന്ന് മാസവും രണ്ട് ദിവസത്തെ പരിചയവും പ്രിയയ്‌ക്ക് ഉണ്ടായിരുന്നു. അതിനാൽ തന്നെ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പൂർണ്ണ യോഗ്യതയുള്ള ആളാണ് പ്രിയയെന്നും സർവകലാശാല അറിയിച്ചു. അപേക്ഷകയുടെ യോഗ്യത കണക്കിലെടുത്താണ് കമ്മിറ്റി മാർക്ക് നൽകിയതെന്നും സർവകലാശാല കൂട്ടിച്ചേർത്തു.
നിയമനം ചോദ്യം ചെയ്തുള്ള ഹർജി അപക്വമാണെന്നും ഹർജി തള്ളണമെന്നും സർവകലാശാല കോടതിയിൽ ആവശ്യപ്പെട്ടു. റാങ്ക് ലിസ്റ്റിന്മേൽ അന്തിമ അനുമതി ആയില്ലെന്നും നിയമന നടപടികൾ പൂർത്തിയായിട്ടില്ലെന്നും സർവകലാശാല അറിയിച്ചു. സിൻഡിക്കേറ്റിന്റെ അംഗീകാരത്തിന് ശേഷമേ നിയമനം നടത്തുകയൊള്ളുവെന്നും അപ്പോൾ മാത്രമേ നിയമനത്തെ ചോദ്യം ചെയ്യാൻ സാധിക്കൂവെന്നും സർവകലാശാല വ്യക്തമാക്കി.
ഇന്നലെയാണ് പ്രിയ വർഗീസിന്റെ നിയമന നടപടികൾ തടഞ്ഞുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നീട്ടിയത്. പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്ന് യുജിസി കണ്ടെത്തിയതിന് പിന്നാലെയായിരുന്നു സ്റ്റേ നീട്ടിയത്. പട്ടികയിലെ രണ്ടാം റങ്കുകാരനായ ചങ്ങനാശ്ശേരി എസ്ബി കോളേജ് അദ്ധ്യാപകൻ ജോസഫ് സ്‌കറിയ നൽകിയ ഹർജിയിലായിരുന്നു നിയമനത്തിന് ഹൈക്കോടതി സ്‌റ്റേ നൽകിയത്. പ്രിയ വർഗീസിന് ഒന്നാമതെത്തിയ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തരുതെന്നാണ് കോടതി ഉത്തരവിട്ടത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വർഗീസ്. ഇവർക്ക് അസോസിയേറ്റ് പ്രൊഫസറാകാനുളള നിശ്ചിത അദ്ധ്യാപന പരിചയമില്ലെന്നും ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും യുജിസി ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. ഇതിനെ ഖണ്ഡിക്കുന്നതാണ് സർവ്വകലാശാലയുടെ നിലപാട്.
Comments