ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ ചുമതലയേറ്റു. രാവിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയിൽ നിന്നാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദൻ മിസ്ത്രി ഖാർഗെക്ക് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ സർട്ടിഫിക്കറ്റ് നൽകി.
സാധാരണ പ്രവർത്തകനിൽ നിന്ന് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്താനായതിൽ അഭിമാനമുണ്ടെന്ന് ഖാർഗെ പറഞ്ഞു. കോൺഗ്രസ് മുക്ത ഭാരതം നടപ്പാക്കാൻ അനുവദിക്കില്ലെന്നും സംഘടനാ തലത്തിലെ ദൗർബല്യങ്ങൾ പരിഹരിക്കാൻ ഉദയ്പൂർ പ്രഖ്യാപനത്തിലെ മൂന്ന് നിർദ്ദേശങ്ങൾ ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പോരാടുന്ന എല്ലാ ജനതയ്ക്കൊപ്പം കോൺഗ്രസ് ഉണ്ടാവുമെന്നും ഒന്നിച്ച് നീങ്ങാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയുടെ വലിയ ഉത്തരവാദിത്വത്തിൽ നിന്ന് മാറാനായതിൽ ആശ്വാസമുണ്ടെന്ന് ഖാർഗെ ചുമതലയേറ്റെടുത്തതിനു ശേഷം സോണിയാ ഗാന്ധി പ്രതികരിച്ചു.പിന്തുണച്ച എല്ലാവർക്കും സോണിയ ഗാന്ധി നന്ദി അറിയിച്ചു. ഇപ്പോഴത്തെ പ്രതിസന്ധി കോൺഗ്രസിന് മറികടക്കാൻ ആകുമെന്നും സോണിയ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഭാരത് ജോഡോ യാത്രക്ക് അവധി നൽകി രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. പ്രവർത്തക സമിതിയംഗങ്ങൾ, എംപിമാർ, പിസിസി അദ്ധ്യക്ഷന്മാർ തുടങ്ങിയവർ ചടങ്ങിലെത്തി
Comments