ന്യൂഡൽഹി: രാജ്യത്ത് സിആർപിസിയിലും ഐപിസിയിലും മാറ്റം വരുത്താൻ നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. ഇതിനായി കരട് ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.
സിആർപിസിയും ഐപിസിയിലും കാലോചിതമായ മാറ്റം വരുത്തണമെന്ന നിർദേശങ്ങൾ ഏറെ നാളുകളായി ലഭിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സൂക്ഷ്മ പരിശോധന നടത്തി. വിശദ പഠനത്തിനായി മണിക്കൂറുകൾ ചിലവഴിച്ചു. വൈകാതെ പുതിയ സിആർപിസിയും ഐപിസിയും നിലവിൽ വരും. കരട് ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.
അടുത്ത ലോക്‌സഭാ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാനാണ് സാധ്യത. ബില്ലിൽ പ്രധാനപ്പെട്ട പല മാറ്റങ്ങളുമുണ്ടാകുമെന്ന സൂചനയാണ് കേന്ദ്ര സർക്കാർ നൽകുന്നത്. ഹരിയാനയിലെ സുരാജ്കുണ്ഡിൽ നടക്കുന്ന ദ്വിദിന ചിന്തൻ ശിബിരത്തിന്റെ വേദിയിലായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം അമിത് ഷാ നടത്തിയത്.
എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ശിബിരത്തിൽ പങ്കെടുക്കുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ, നാർകോട്ടിക്‌സ്, അതിർത്തി കടന്നെത്തുന്ന ഭീകരവാദം തുടങ്ങിയ കുറ്റകൃത്യങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള സംയുക്ത പദ്ധതി ആസൂത്രണം ചെയ്യാൻ ചിന്തൻ ശിബിരം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ അന്വേഷണ ഏജൻസിയുടെ അധികാരങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2024ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ വരുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.
Comments