സിഡ്‌നി; അവസാനം വരെ ആവശം വാരി വിതറിയ മത്സരത്തിൽ പാകിസ്താനെ ഒരു റണ്ണിന് പരാജയപ്പെടുത്തി ദുർബലരായ സിംബാബ്‌വെ. ടി 20 ലോകകപ്പിൽ മുന്നോട്ടുളള പ്രയാണത്തിന് വിജയം അനിവാര്യമായിരുന്ന പാകിസ്താനെ ഞെട്ടിച്ചു കൊണ്ടാണ് സിംബാബ് വെ വിജയം പിടിച്ചെടുത്തത്. കഴിഞ്ഞ കളിയിൽ ഇന്ത്യയോട് തോറ്റ പച്ചപ്പടയ്‌ക്ക് ഈ തോൽവിയുടെ ആഘാതം വളരെ വലുതാണ്.
രണ്ട് തോൽവിയോടെ ടൂർണ്ണമെന്റിന്റെ പുറത്തേക്കുളള വാതിൽ തുറന്നിട്ടിരിക്കുകയാണ് പാകിസ്താൻ. നിലവിൽ ഗ്രൂപ്പ് രണ്ടിൽ പോയിന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്തായിരിക്കുകയാണ് പാകിസ്താൻ. ഇനിയുളള മൂന്ന് മത്സരങ്ങളും വൻ മാർജിനിൽ ജയിച്ചാലും മറ്റ് ടീമുകളുടെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അവരുടെ സെമി സാധ്യത.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എടുത്തു. 131 റൺസ് എന്ന കുറഞ്ഞ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനറങ്ങിയ പാകിസ്താൻ എളുപ്പത്തിൽ മറികടക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ ബൗളിംഗിൽ സിംബാംബ്‌വെ പാകിസ്താന്റെ മുഴുവൻ കണക്ക് കൂട്ടലും തെറ്റിച്ചു.
പാകിസ്താന് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് മാത്രമാണ് എടുക്കാനായത്. പാകിസ്താൻ വംശജനായ സിക്കന്തർ റാസയാണ് പച്ചപ്പടയുടെ ബാറ്റിംഗിന്റെ നടുവൊടിച്ചത്. നാല് ഓവറിൽ 25 റൺസ് വിട്ടുകോടുത്ത റാസ മൂന്ന വിക്കറ്റുകൾ വീഴ്‌ത്തി. ഷാൻ മസൂദാണ്(44) പാകിസ്താന്റെ ടോപ്പ് സ്‌കോറർ.
സീൻ വില്യംസ്(31) ആണ് സിംബാംബ്വെ നിരയിൽ കൂടുതൽ റൺ നേടിയത്. ദക്ഷിണാഫ്രിക്കയുമായുളള കഴിഞ്ഞ കളി മഴ മൂലം മുടങ്ങിയത് കാരണം സിംബാംബ്വെക്ക് നേരത്തെ ഒരു പോയിന്റ് ലഭിച്ചിരുന്നു. ഇതോടെ മൂന്ന് പോയിന്റുകളോടെ ടീം ഗ്രൂപ്പിൽ ഇന്ത്യയ്‌ക്കും ദക്ഷിണാഫ്രിക്കയ്‌ക്കും പിന്നിൽ മൂന്നാം സ്ഥാനക്കാരായി.















