മെൽബൺ : ടി20 ലോകകിരീട പോരാട്ടത്തിൽ രസം കൊല്ലിയായി മഴ കളി മുടക്കുന്നു. ഒരു പന്തുപോലും എറിയാതെയാണ് അഫ്ഗാൻ-അയർലന്റ് മത്സരം ഉപേക്ഷിക്കേണ്ടിവന്നത്. ഇതേ ഗ്രൗണ്ടിൽ നടക്കേണ്ട ഇംഗ്ലണ്ടുമായി ആതിഥേയരായ ഓസ്‌ട്രേലിയയുടെ മത്സരവും മൈതാനത്തെ നനവ് മൂലം വൈകുകയാണ്.
രണ്ടാം മത്സരവും മഴയിൽ കുതിരുമോ എന്നതാണ് ആരാധകരെ ആശങ്കയിലാഴ്‌ത്തുന്നത്്. കനത്ത മഴഭീഷണിയുണ്ടായിരുന്നിട്ടും ഇന്ത്യ-പാകിസ്താൻ ഹൈവോൾട്ടേജ് മത്സരം എംസിജെ യിൽ നടന്നതാണ് രണ്ടാം മത്സരത്തിൽ പ്രതീക്ഷയാകുന്നത്.
ടി20 ഗ്രൂപ്പ് 12ൽ കയറിയിട്ടും രണ്ടു മത്സരവും കളിക്കാനാകാത്തതിന്റെ കടുത്ത നിരാശ യിലാണ് അഫ്ഗാൻ നിര. ന്യൂസിലാന്റിനെതിരേയും മഴമൂലം പോയിന്റ് പങ്കുവെയ്‌ക്കേണ്ടി വന്ന ഗതികേടാണ് മുഹമ്മദ് നബിയ്‌ക്കും ടീമിനുമുള്ളത്. അതേ സമയം അയർലന്റ് ഇംഗ്ലണ്ടിനെ അട്ടിമറിച്ച ആത്മവിശ്വാസത്തിലാണ്.
ഇന്ത്യൻ സമയം 2 മണിക്ക് ആരംഭിക്കേണ്ട മത്സരമാണ് വൈകുന്നത്. മൂന്നര മണിയോടെ വീണ്ടും മൈതാനം പരിശോധിക്കുമെന്നാണ് അമ്പയർമാർ അറിയിച്ചിരിക്കുന്നത്. ശ്രീലങ്കയെ 7 വിക്കറ്റിന് തകർത്താണ് ഓസീസ് ഇംഗ്ലണ്ടിനെതിരെ ഇന്ന് ഇറങ്ങുന്നത്. ആദ്യമത്സരത്തിൽ ന്യൂസിലാന്റിനോട് 89 റൺസിന്റെ തോൽവിയും ഓസ്‌ട്രേലിയ ഏറ്റുവാങ്ങിയിരുന്നു.
Comments