ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധോപകരണ നിർമാതാക്കളായ ലോക്ക്ഹീദ് മാർട്ടിനും ടാറ്റാസും ചേർന്ന് എസ്-76 ഹെലികോപ്റ്ററായ ‘സികോഴ്‌സ്‌കൈ’ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങുന്നു. ഇതിനായുള്ള ചർച്ചകൾ ദേശീയ തലത്തിൽ പുരോഗമിക്കുകയാണെന്നാണ് വിവരം. കരാർ യാഥാർത്ഥ്യമായാൽ ഇന്ത്യയുടെ വ്യോമമേഖലാ ചരിത്രത്തിൽ തന്നെ നാഴികക്കല്ലാകുന്ന തീരുമാനമാകും.
കഴിഞ്ഞ ദിവസമാണ് സി-295 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റുകൾ 40 എണ്ണം തദ്ദേശീയമായി നിർമിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത പുറത്തുവന്നത്. സ്പാനിഷ് എയർക്രാഫ്റ്റായ സി-295 ടാറ്റാസ് ഗുജറാത്തിലെ വഡോദരയിലാണ് ടാറ്റാസ് നിർമ്മിക്കുക. ഇപ്പോഴിതാ ലോക്ക്ഹീദ് മാർട്ടിനുമായി ചേർന്ന് എസ്-76 ഹെലികോപ്റ്റർ നിർമ്മിക്കാനൊരുങ്ങുകയാണ് ടാറ്റാസ്. എഫ്-16 ഫൈറ്റർ എയർക്രാഫ്റ്റിന് വേണ്ട വിംഗ്‌സുകളും സി-130 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റിന് വേണ്ട മറ്റ് ഭാഗങ്ങളും നിർമ്മിക്കുന്ന തിരക്കിലാണ് നിലവിൽ ടാറ്റാസ്.
ലോക്ക്ഹീദ് മാർട്ടിന്റെ സ്വന്തം ഉൽപ്പന്നമാണ് സികോഴ്‌സ്‌കൈ ഹെലികോപ്റ്റർ. ഇന്ത്യയിൽ ഉൽപാദനം ആരംഭിച്ചുകഴിഞ്ഞാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടി വിൽപന നടത്തുന്ന രീതിയായിരിക്കും അവലംബിക്കുക. രാജ്യത്തിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് മുതൽക്കൂട്ടാകുന്ന തീരുമാനമായിരിക്കും ഇതെന്നാണ് വിലയിരുത്തൽ. യാഥാർത്ഥ്യമായാൽ ബില്യൺ ഡോളർ കരാറായിരിക്കും ഒപ്പിടുകയെന്നാണ് വിവരം.
മീഡിയം വലിപ്പത്തിലുള്ള ഒരു ട്രാൻസ്‌പോർട്ട് ചോപ്പറാണ് എസ്-76 ഹെലികോപ്റ്റർ. സൈനിക ആവശ്യത്തിനും അല്ലാതെയും ഇത് ഉപയോഗിക്കാറുണ്ട്. ബ്രിട്ടൺ, ജപ്പാൻ, സ്‌പെയിൻ, സൗദി അറേബ്യ, അർജന്റീന, തായ്‌ലാൻഡ് എന്നീ രാജ്യങ്ങളിലെ സായുധ സേനാ വിഭാഗം എസ്-76 ഹെലികോപ്റ്റർ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Comments