തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കേണ്ടത് കേരളത്തിന്റെ പൊതു ആവശ്യമാണെന്ന് തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടങ്ങൾ കണക്കിലെടുത്ത് സമരം പിൻവലിച്ച് നാടിന്റെ വികസനവീഥിയിൽ അണിചേരുവാൻ ബന്ധപ്പെട്ടവർ അടിയന്തിരമായി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിഷേധം സമന്വയത്തിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സമരക്കാർക്ക് എതിരെയുള്ള ബലപ്രയോഗം അവസാനം വരെയും ഒഴിവാക്കാനാണ് ശ്രമം.സമരക്കാരുടെ ഏഴിൽ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചതാണ്. എന്നിട്ടും സമരത്തിനിറങ്ങുന്നത് അംഗീകരിക്കാനാകില്ല. വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം സമരക്കാരുമായി ചർച്ചയ്‌ക്ക് തയ്യാറാണ്. പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. അഞ്ച് ആവശ്യങ്ങൾ അംഗീകരിച്ചിട്ടും തുടരുന്ന, സമരം അനാവശ്യമാണോ എന്നത് മാദ്ധ്യമങ്ങൾ വിലയിരുത്തട്ടെയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ചരക്ക് നീക്കത്തിന്റെ 30 ശതമാനത്തോളം വിഴിഞ്ഞം അന്താരാഷ്‌ട്ര കപ്പൽ ചാലിലൂടെയാണെങ്കിലും ചരക്ക് നീക്കത്തിന്റെ മുക്കാൽ പങ്കും നിലവിൽ കൊളംബോയിൽ നിന്നുമാണ് കൈകാര്യം ചെയ്യുന്നത്. ഇതുവഴി പ്രതിവർഷം 2,000 കോടിയുടെ നഷ്ടം രാജ്യത്തിനുണ്ടെന്നാണ് അനുമാനിക്കുന്നത്. വിഴിഞ്ഞം യാഥാർത്ഥ്യമാകുന്നതോടെ ഇതിൽ 1500 കോടിയുടെ ചരക്കുനീക്കം വിഴിഞ്ഞത്തുണ്ടാകും. തുറമുഖ നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിലെ 400 മീറ്ററിന്റെ രണ്ട് ബെർത്തുകൾ പ്രവർത്തനക്ഷമമായാൽ തന്നെ ആദ്യവർഷം ചുരുങ്ങിയത് 200 കോടിയുടെ ക്രയവിക്രയവുമുണ്ടാകും.
ഇത് യഥാക്രമം 7822 കോടിയിലെത്തുമെന്നാണ് കണക്ക്. 7700 കോടി രൂപ ചിലവിൽ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ ഒരു ദശലക്ഷം ടി ഇ യു കണ്ടയ്നർ കൈകാര്യം ചെയ്യാൻ തുറമുഖം പ്രാപ്തമാകും. അനുബന്ധ വികസനങ്ങളും പതിനായിരക്കണക്കിന് തൊഴിൽ സാധ്യതകളും വേറെയുമുണ്ടാകും. ഇത് കേരളത്തിന്റെ പ്രത്യേകിച്ച് തിരുവനന്തപുരത്തിന്റെ മുഖഛായ തന്നെ മാറ്റും. കൂടാതെ വിഴിഞ്ഞത്തെത്തുന്ന ചരക്കുകൾ ഫീഡർ വെസലുകൾ വഴി സംസ്ഥാനത്തെ മറ്റ് ചെറുകിട തുറമുഖങ്ങളിലും എത്തിക്കുവാൻ കഴിയുമെന്നും മന്ത്രി വിശദീകരിച്ചു.
Comments