ലണ്ടൻ: രോഗിയോട് പരിശോധനക്കായി പർദ്ദ അഴിക്കാൻ ആവശ്യപ്പെട്ട ഡോക്ടർക്ക് സസ്‌പെൻഷൻ. യുകെയിലാണ് സംഭവം. രാജ്യത്തെ പ്രമുഖ ആശുപത്രികളിലായി 25 വർഷത്തെ സേവന പാരമ്പര്യമുള്ള വോൾവർസൺ എന്ന 56 കാരനായ ഡോക്ടർക്കെതിരെയാണ് നടപടി.
മെഡിക്കൽ പ്രാക്ടീഷണർ ട്രിബ്യൂണൽ സർവീസ് നടത്തിയ പരിശോധനയിൽ, ഡോക്ടർ സ്ത്രീയോട് മൂന്ന് തവണ പർദ്ദ അഴിക്കാൻ ആവശ്യപ്പെട്ടതായും യുകെയിൽ ദീർഘകാലം താമസിച്ചിട്ടും ചില കുടിയേറ്റക്കാർക്ക് ഇംഗ്ലീഷിൽ പ്രാവീണ്യമില്ലെന്നും പറഞ്ഞതായി തെളിഞ്ഞു. എന്നാൽ ഒരു ഡോക്ടറെന്ന നിലയ്‌ക്ക് പരിശോധനക്കായാണ് താൻ രോഗിയോട് പർദ്ദ മാറ്റാൻ ആവശ്യപ്പെട്ടതെന്നും നടപടിക്കെതിരെ ഹർജി നൽകുമെന്നും ഡോക്ടർ വ്യക്തമാക്കി.
2018 ലാണ് കേസിനാസ്പദമായ സംഭവം. വിവാഹിതയായ മുസ്ലീം സ്ത്രീ ഡോക്ടറുടെ അടുത്ത് പരിശോധനക്കായി എത്തി. മുഖം മൂടിയിരിക്കുന്നതിനാൽ യുവതിയെ പരിശോധിക്കാനും യുവതി പറയുന്നത് മനസിലാക്കാനും സാധിച്ചില്ല. തുടർന്നാണ് പർദ്ദ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്.
Comments