ഷിംല : രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്ത മന്ത്രി അമിത്ഷാ ഹിമാചൽ പ്രദേശ് സന്ദർശിക്കും. നവംബർ ഒന്നിനാണ് സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം ഹിമാചലിൽ എത്തുക. തുടർന്ന് രണ്ട് ദിവസത്തിനുള്ളിൽ ആറ് റാലികളെ അദ്ദേഹം അഭിസംബോധന ചെയ്യും.
രണ്ട് ദിവസത്തെ മലയോര മേഖലകളിലെ സന്ദർശനത്തിന്റെ ഭാഗമായാണ് അമിത്ഷാ ഹിമാചലിൽ എത്തുന്നത്. സന്ദർശനത്തിന്റെ ഭാഗമായി നവംബർ ഒന്നിന് ഭട്ടിയാട്ട്, കർസോഗ്, കുസുമ്പട്ടി നിയമസഭാ മണ്ഡലങ്ങളിലെയും രണ്ടിന് ധർമ്മശാല, നന്ദൻ, നലഗഡ് എന്നിവിടങ്ങളിലെയും റാലികളെ അദ്ദേഹം അഭിസംബോധന ചെയ്യും. ഇതിന് പുറമെ ഷിംലയിൽ തങ്ങുന്ന ആഭ്യന്തരമന്ത്രി ബിജെപിയിലെ മുതിർന്ന നേതാക്കളുമായും കൂടിക്കാഴ്ച നടത്തുകയും യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്യും.
നിലവിൽ അമിത്ഷായുടെ ഹിമാചൽ സന്ദർശനത്തെ വീക്ഷിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹിമാചൽ പ്രദേശിൽ സന്ദർശനം നടത്തിയത്. തുടർന്ന് ഉന റെയിൽവേ സ്റ്റേഷനിൽ നിന്ന് അദ്ദേഹം വന്ദേ ഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്യുകയും ഉന ഐഐഐടി രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു.കുടാതെ സംസ്ഥാനത്തിന്റെ വികസനത്തിനായി മറ്റു നിരവധി പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിട്ടു.
നിലവിൽ ഹിമാചൽ തിരഞ്ഞെടുപ്പിൽ പ്രചരണം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. ഉത്തരാഖണ്ഡ് മോഡൽ സംസ്ഥാനത്ത് നടപ്പാക്കാനാണ് പദ്ധതിയെന്ന് നേതാക്കൾ പറയുന്നു. അവസാന ലാപ്പിൽ മോദി നടത്തിയ പ്രചരണങ്ങളാണ് ഉത്തരാഖണ്ഡിൽ വിജയം നേടാൻ ബി ജെ പിയെ സഹായിച്ചത്. സമാനമായ രീതിയിൽ മോദിയുടെ റാലികൾ ഹിമാചലിൽ ചരിത്രം കുറിക്കാൻ ബി ജെ പിയെ സഹായിക്കുമെന്ന് തന്നെയാണ് കണക്ക്ക്കൂട്ടൽ
Comments