ചെന്നൈ : കോയമ്പത്തൂർ ചാവേർ സ്ഫോടനവുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്തി എൻഐഎ സംഘം. സ്ഫോടനം നടന്ന കോട്ട സംഗമേശ്വര ക്ഷേത്രത്തിന് മുന്നിലാണ് എൻഐഎ പരിശോധന നടത്തിയത്.എൻഐഎ ചെന്നൈ യൂണിറ്റിലെ ഇൻസ്പെക്ടർ വിഘ്നേഷിന്റെ നേതൃത്വത്തിലുളള സംഘമാണ് സ്ഥലത്തെത്തിയത്.
സ്ഫോടനത്തിൽ കേട് പാട് സംഭവിച്ച ക്ഷേത്രത്തിലെ തൂണുകളുൾപ്പെടെ എൻ ഐ എ പരിശോധിച്ചു. ദൃക്സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. ഇതിനിടെ ആക്രമണവുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങളാണ് എൻഐഎ പുറത്ത് വിട്ടത്. ജിഹാദി ചാവേറായ ജമേഷ മുബിൻ ലോൺ വൂൾഫ് അറ്റാക്കിനാണ് ശ്രമിച്ചിരുന്നത്. ദീപാവലി ആഘോഷത്തോടനുബന്ധിച്ച് തെരുവുകളിലെല്ലാം ആളുകൾ കൂടുന്ന സമയത്താണ് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നത്. ഈ സ്ഥലത്ത് ഒരു മാസം മുമ്പ് വരെ ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്നു എന്നുമുള്ള വിവരങ്ങളാണ് ഉദ്യോഗസ്ഥർ പുറത്ത് വിട്ടത്.
ജമേഷിന്റെ പരിചയക്കുറവാണ് ഭീകരർക്ക് തിരിച്ചടിയായി മാറിയത്. ലക്ഷ്യമിട്ട സ്ഥലത്ത് എത്തുംമുൻപേ കാറിൽ സ്ഫോടനമുണ്ടായതാണ് വൻ ദുരന്തം ഒഴിവാക്കിയത് എന്ന് എൻഐഎ അറിയിച്ചു. ഇവക്കെല്ലാം പുറമെ കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ശ്രീലങ്കൻ സ്ഫോടന പരമ്പരയിലെ ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചാവേർ ആക്രമണത്തിന് മുൻപ് വിയ്യൂർ ജയിലിൽ കഴിയുന്ന പ്രതികളെ ഇവർ കാണാനെത്തിയിരുന്നു എന്നതിന് തെളിവ് ലഭിച്ചു. ഇവരുടെ നിർദ്ദേശപ്രകാരമാണ് കോയമ്പത്തൂരിൽ സ്ഫോടനം നടത്തിയത് എന്ന സൂചനകളുമുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് എൻഐഎ.
Comments