ഇടുക്കി : എസ്‌ഐയുടെ ഓഫീസ് മുറി കള്ള് കുടിക്കുന്ന കേന്ദ്രമായി, ലോക്കപ്പ് റൂം കള്ളൂറ്റുന്ന മുറിയായി, തൊണ്ടിമുതൽ സൂക്ഷിച്ചിരുന്ന മുറി ഇപ്പോൾ പാചകപ്പുരയുമായി. പണ്ട് കാലങ്ങളിൽ റൗഡികളെയും കള്ളന്മാരെയും പറപ്പിക്കാൻ വേണ്ടി പണിത പോലീസ് സ്‌റ്റേഷൻ ഇന്ന് പ്രശസ്തമായ കള്ള് ഷാപ്പാണ്. ഇവിടുത്തെ കള്ളും പന്നിയിറച്ചിയുമൊക്കെ കഴിക്കാൻ ആളുകൾ ദൂരപ്രദേശങ്ങളിൽ നിന്ന് പോലും എത്താറുണ്ട്.
കേരള -തമിഴ്‌നാട് അതിർത്തിയിലെ കമ്പംമെട്ട് പോലീസ് സ്റ്റേഷന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. കള്ള് കുടിച്ച് കുറ്റം ചെയ്യുന്നവരെ പിടികൂടി പോലീസ് സ്‌റ്റേഷനിൽ എത്തിക്കുകയാണ് രീതിയെങ്കിൽ, ഇവിടെ പോലീസ് സ്‌റ്റേഷനിൽ ഇരുന്ന് തന്നെ കള്ളുകുടിക്കാം.
വർഷങ്ങൾക്ക് മുൻപ് 1980 ൽ ടികെ രാമകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് കമ്പംമെട്ടിൽ പോലീസ് സ്റ്റേഷൻ അനുവദിച്ചത്. തമിഴ്‌നാട്ടിൽ നിന്നുള്ള കവർച്ചാ സംഘങ്ങളുടെ ശല്യം അകറ്റാൻ വേണ്ടിയാണ് ഇത് ആരംഭിച്ചത്. ഒരു എസ്‌ഐയും നാല് പോലീസുകാരും അന്ന് ഇവിടെ ഉണ്ടായിരുന്നു. കുമ്മായമടിച്ച് ഓടുമേഞ്ഞ ഏക കെട്ടിടമായിരുന്നു അന്നിത്.
രണ്ട് പതിറ്റാണ്ടോളം കാലം ഇത് പോലീസ് സ്‌റ്റേഷനായി തന്നെ പ്രവർത്തിച്ചു. എന്നാൽ പിന്നീട് പുതിയ കെട്ടിടം നിർമ്മിച്ച് സ്റ്റേഷൻ അങ്ങോട്ട് മാറ്റി. അതോടെ ഇവിടെ കള്ള് ഷാപ്പായി മാറുകയും ചെയ്തു. എന്തായാലും മലയാളികൾ പോലും ഈ ഷാപ്പ് അന്വേഷിച്ച് കമ്പംമെട്ടിൽ എത്താറുണ്ട്.
Comments