ക്രിക്കറ്റ് താരങ്ങൾക്ക് പൊതുവേ ആരാധകർ ഏറെയാണ്. അവരുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ദൃശ്യങ്ങൾക്ക് വേഗത്തിൽ കാഴ്ചക്കാരെ ലഭിക്കുകയും ചെയ്യും . എന്നാൽ പല സന്ദർഭങ്ങളിലും ഇത്തരം ദൃശ്യങ്ങൾ താരങ്ങൾക്ക് അരോചകം ആകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു സംഭവത്തിൽ പ്രതികരിച്ച് വിരാട് കോഹ്ലി രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വിരാട് കോഹ്ലിയുടെ ഹോട്ടൽ മുറിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരിന്നു. ഇതിനെതിരെയാണ് താരം രംഗത്തെത്തിയത്. താൻ ഇത്തരത്തിലുള്ള ഭ്രാന്ത് ആസ്വദിക്കുന്നില്ല. ഇത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ് എന്നിങ്ങനെയാണ് സംഭവത്തിനെതിരെ താരം സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. ഐസിസി പുരുഷ ടി20 ലോകകപ്പ് 2022 നടക്കുന്ന ഓസ്ട്രേലിയയിലെ കോഹ്ലിയുടെ ഹോട്ടൽ മുറിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചിരിക്കുന്നത്.
‘ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട കളിക്കാരെ കാണുമ്പോൾ വളരെ സന്തോഷവും ആവേശവും ഉണ്ടാവുകയും ചെയ്യുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു. ഞാൻ അതിനെ എപ്പോഴും അഭിനന്ദിക്കുന്നു. എന്നാൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നതാണ്.എന്റെ സ്വകാര്യതയിൽ എനിക്ക് ആശങ്ക ഉണ്ട്. സ്വന്തം റൂമിൽ സ്വകാര്യതയില്ലെങ്കിൽ വേറെ എവിടെയാണ് എനിക്ക് അത് ലഭിക്കുക.ഇത്തരത്തിലുള്ള ഭ്രാന്തും സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റവും എനിക്ക് ശരിയായി തോന്നുന്നില്ല. ദയവായി ആളുകളുടെ സ്വകാര്യതയെ മാനിക്കുക. അവരെ വിനോദത്തിനുള്ള ഒരു ഉപകരണമായി കണക്കാക്കരുതെന്ന കുറിപ്പാണ് താരം സമൂഹമാദ്ധ്യമത്തിൽ പങ്ക് വച്ചത്.
കിംഗ് കോഹ്ലിയുടെ ഹോട്ടൽ റൂം എന്ന വാചകത്തോടെയാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. പങ്കുവയ്‌ക്കപ്പെട്ടതിന് പിന്നാലെ 2.5 ദശലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. അതേസമയം സംഭവത്തിനെതിരെ പ്രതികരിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.















