തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി വിദേശത്ത് നിന്ന് സാമ്പത്തിക സഹായം കൈപ്പറ്റിയതിന് കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ജനം ടിവി. വിദേശ സാമ്പത്തിക സഹായം സ്വീകരിച്ചു എന്ന് സമര സമിതി നേതാവ് ഫാദർ തിയോഡേഷ്യസ് പരസ്യമായി വീഡിയോ ദൃശ്യങ്ങളാണ് ജനം ടി.വി പുറത്ത് വിട്ടത്. സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് വിദേശ സാമ്പത്തിക സഹായം ലഭിച്ചെന്ന് കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ കണ്ടെത്തിയതിന് പിന്നാലെയാണ് തെളിവുകൾ പുറത്തുവിട്ടത്.
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന് പിന്നിൽ രാഷ്ട്രവിരുദ്ധ ശക്തികൾ ഉണ്ടെന്ന ആരോപണം ഇതോടെ ബലപ്പെടുകയാണ്. സമരമുന്നണിയിൽ പ്രവർത്തിക്കുന്ന നേതാവിന്റെ ഭാര്യയുടെ പേരിലുള്ള സന്നദ്ധ സംഘടനയ്‌ക്ക് വിദേശഫണ്ടായി 11 കോടി രൂപ ലഭിച്ചെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.
ഇത് പദ്ധതി അട്ടിമറിക്കാനായി വിനിയോഗിച്ചു എന്നാണ് ആരോപണം.ഇവർ കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ ലഭിച്ച സഹായത്തിന്റെ കണക്ക് ആഭ്യന്തരമന്ത്രാലയത്തിന് ഇവർ സമർപ്പിച്ചിട്ടില്ലായിരുന്നു. വിദേശനാണയവിനിമയ ചട്ടം ലംഘിച്ചതായും സൂചനയുണ്ട്.
നിലവിൽ സംസ്ഥാനത്തെ ഒരു മന്ത്രിയുടെ അടുത്ത ബന്ധുവിന്റെയും ഭാര്യയുടെയുംഅഞ്ചുവർഷത്തെ ബാങ്ക് ഇടപാടുകൾ കേന്ദ്ര ഏജൻസികൾ പരിശോധിക്കുകയാണ്. ഇവർ നേതൃത്വം നൽകുന്ന കോസ്റ്റൽ വാച്ച് എന്ന സംഘടനയും കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്.
സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന ഇതര സന്നദ്ധ സംഘടനകൾക്ക് ലഭിച്ചിരുന്ന ഫണ്ടിന്റെ ഒരു വിഹിതവും മറ്റുകാര്യങ്ങൾക്ക് കൈമാറിയിരുന്നതായി ഇന്റലിജൻസ് ബ്യൂറോയ്‌ക്ക് വിവരം ലഭിച്ചിരുന്നു.ജൂലൈ 20ന് മുമ്പേ മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചതായും ബിഷപ്പ് എമിരിറ്റസ് ഡോ.എം സൂസപാക്യത്തെ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരത്തിന് ഇരുത്താൻ രഹസ്യനീക്കം നടക്കുന്നതായും കേന്ദ്ര ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതെല്ലാം സമരത്തിന് പിന്നിൽ രാഷ്‌ട്രവിരുദ്ധ ശക്തികളുണ്ടെന്ന സംശയം ബലപ്പെടുത്തുന്നവയാണ്.
Comments